ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സുപ്രധാന സാങ്കേതികവിദ്യകളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. ആഗോള ഇലക്ട്രിക് വാഹന വ്യവസായരംഗത്ത് തങ്ങളുടെ മേധാവിത്തം ഉറപ്പാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ നിര്‍മാണത്തിനും ബാറ്ററികളില്‍ ആവശ്യമായ പ്രധാന ധാതുക്കളിലൊന്നായ ലിഥിയം പ്രൊസസ് ചെയ്യുന്നതിനും ആവശ്യമായ സാങ്കേതികവിദ്യകള്‍ ചൈനീസ് ഭരണകൂടത്തിന്റെ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഇടം പിടിച്ചു.
വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവയിലൂടെയെല്ലാം ഈ സാങ്കേതികവിദ്യകള്‍ ചൈനീസ് അതിര്‍ത്തി കടക്കുന്നത് ഇതോടെ നിലയ്ക്കും. അതിന് സര്‍ക്കാരിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമായിവരും. അതായത് ഈ സാങ്കേതികവിദ്യകള്‍ സ്വന്തമായുള്ള ചൈനീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ രാജ്യങ്ങളുമായി സഹകരിക്കാന്‍ കഴിയില്ല.
നേരത്തെ യുദ്ധവിമാനങ്ങളിലും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന അപൂര്‍വ്വധാതുക്കൾക്ക് (റെയര്‍ എര്‍ത്ത് എലമെന്റ്‌സ്) ചൈന കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യുഎസുമായുള്ള വ്യാപാര യുദ്ധത്തിലെ ചൈനയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അപൂര്‍വ ധാതുക്കൾ. അത്തരം ധാതുക്കളുടെ വലിയ ശേഖരമുള്ള രാജ്യമാണ് ചൈന.
അസംസ്‌കൃത വസ്തുക്കളുടെ സംസ്‌കരണം മുതല്‍ ബാറ്ററി നിര്‍മാണം വരെ ചൈന മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഇക്കാരണം കൊണ്ടുതന്നെ കുറഞ്ഞ ചെലവില്‍ ശക്തിയേറിയ ബാറ്ററികള്‍ നിര്‍മിക്കാന്‍ ചൈനയ്ക്കാകും. അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹന രംഗത്ത് ചൈന ആഗോളതലത്തില്‍ മുന്നിലാണ്.
ചൈനീസ് ബാറ്ററികളെയാണ് ലോകത്തെ വലിയൊരു വിഭാഗം കാര്‍ നിര്‍മാതാക്കള്‍ ആശ്രയിക്കുന്നത്. 67 ശതമാനമാണ് ചൈനയുടെ വിപണി വിഹിതം. ചൈന ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇലക്ട്രിക് വാഹനരംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് തീര്‍ച്ചയാണ്.
Content Highlights: China`s new export controls on electric vehicle (EV) battery tech aim to solidify its global dominan
Published: 18 Jul 2025, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented