ഇന്ത്യയിലെ എൻട്രിലെവൽ ജോലികളിൽ (ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ചെയ്യുന്നവ) 37 ശതമാനത്തിലധികം ഇപ്പോൾതന്നെ ചെയ്യുന്നത് എഐ (നിർമിതബുദ്ധി) ആണെന്ന് സർവേഫലം. കോഗ്‌നിസന്റും പിയേഴ്‌സണും നടത്തിയ പുതിയ പഠനമാണ് ഇക്കാര്യം അവകാശപ്പെടുന്നത്. രാജ്യത്തെ ഈ നിരക്ക് 33 ശതമാനം എന്ന ആഗോള ശരാശരിയെക്കാൾ കൂടുതലാണെന്നും ബുധനാഴ്ച പുറത്തുവന്ന പഠനം വ്യക്തമാക്കുന്നു.

To advertise here,

എൻട്രി ലെവൽ ജോലിയെക്കുറിച്ചുള്ള സങ്കൽപ്പംതന്നെ മാറ്റിമറിക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിൽക്കുന്നുവെന്നും 'ദ എഐ വർക്ക്‌ഫോഴ്‌സ് പൾസ്: ദ അഡാപ്റ്റബിലിറ്റി ഇംപറേറ്റീവ്' എന്ന തലക്കെട്ടിലുള്ള പഠനം ചൂണ്ടിക്കാട്ടുന്നു. യുഎസ്, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ 750 എച്ച്ആർ മേധാവികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. കമ്പനികളുടെ ഡയറക്ടർ തലത്തിലോ അതിനു മുകളിലോ പ്രവർത്തിക്കുന്നവരും 1,000-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരുമാണ് പഠനത്തിന്റെ ഭാഗമായത്.

എഐ ഇപ്പോൾ എൻട്രി ലെവൽ ജോലികളുടെ പകുതിയോ അതിൽ കൂടുതലോ കൈകാര്യം ചെയ്യുന്നു എന്നാണ് 18 ശതമാനം എച്ച്ആർ മേധാവികൾ പറയുന്നത്. ഇന്ത്യയെപ്പോലെ ഏറ്റവും വലിയ തൊഴിൽ സമൂഹമുള്ള രാജ്യങ്ങളിൽ ഒന്നിനെ സംബന്ധിച്ച് ഇത് ഒരു ചെറിയ മാറ്റമല്ല, വലിയ മുന്നേറ്റമാണ്.

സമീപഭാവിയിലെ എൻട്രി ലെവൽ ജോലികൾ ഡാറ്റാ എൻട്രി ക്ലർക്കിന്റെ നിലവാരത്തിൽ ഉള്ളവയെക്കാൾ എയർ ട്രാഫിക് കൺട്രോളറുടേതിന് സമാനമായിരിക്കും. ആവർത്തന സ്വഭാവമുള്ള ജോലികൾ ചെയ്യുന്നതിനു പകരം എഐ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതും അതിന്റെ തീരുമാനങ്ങൾ വിലയിരുത്തുന്നതും അടക്കമുള്ള മനുഷ്യന്റെ ഇടപെടൽ ആവശ്യമുള്ള മേഖലകളിൽ അവർക്ക് പ്രവർത്തിക്കേണ്ടിവരും. എൻട്രി ലെവൽ റോളുകൾ അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം മേൽനോട്ട ജോലികളായി മാറുമെന്ന് 96 ശതമാനം എച്ച്ആർ മേധാവികളും പ്രതീക്ഷിക്കുന്നു. നിലവിലില്ലാത്ത പുതിയ ജോലികൾ എഐ സൃഷ്ടിക്കുമെന്ന് അവരിൽ 94 ശതമാനവും കരുതുന്നു. എച്ച്ആർ പ്രൊഫഷണലുകളിൽ ഭൂരിഭാഗം പേരും ആർട്‌സ് ബിരുദങ്ങൾക്ക് പ്രാധാന്യം വർധിക്കുമെന്ന് വിലയിരുത്തുന്നു.

എഐ പരിശീലനത്തിന്റെ ആവശ്യകത കമ്പനികൾക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ വർധിക്കുകയാണ്. ജോലികളെ എഐ എത്ര വേഗത്തിൽ പുനഃക്രമീകരിക്കുന്നു എന്നതിനനുസരിച്ച് ജീവനക്കാരുടെ പരിശീലന പരിപാടികൾക്ക് വേഗം കൈവരിക്കാൻ സാധിക്കുന്നില്ലെന്ന് 60 ശതമാനവും സമ്മതിക്കുന്നു. 63 ശതമാനം ഇന്ത്യൻ സ്ഥാപനങ്ങളിൽ എഐ പരിശീലനത്തിനായി പ്രത്യേക സമയം മാറ്റിവെച്ചിട്ടുണ്ട്. ഇത് യുഎസിലെ 49 ശതമാനത്തെക്കാൾ വളരെ മുന്നിലാണ്. എഐ മുന്നേറ്റത്തിനിടെ വിജയിക്കുക ജോലികൾ വേഗത്തിൽ മാറ്റി സ്ഥാപിക്കുന്ന കമ്പനികളായിരിക്കില്ല, മറിച്ച് മനുഷ്യരെയും എഐയെയും ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.