സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വന്ന കോപ്പ ഡെല്‍ റേ ഫൈനലിന്റെ അവസാന മിനിറ്റുകളില്‍ മൈതാനത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായ മത്സരത്തില്‍ 116-ാം മിനിറ്റില്‍ യൂള്‍സ് കുണ്‍ഡെ നേടിയ ഗോളില്‍ ബാഴ്‌സ, റയലിനെ കീഴടക്കി കിരീടമുയര്‍ത്തിയിരുന്നു. ഈ ഗോളിന് ശേഷം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മൂന്ന് റെഡ് കാര്‍ഡുകളാണ് റയലിന് ലഭിച്ചത്. മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ഡഗ്ഔട്ടിലിരുന്ന അന്റോണിയോ റൂഡിഗര്‍, ലൂക്കാസ് വാസ്‌ക്വസ്, ഗ്രൗണ്ടിലുണ്ടായിരുന്ന ജൂഡ് ബെല്ലിങ്ങാം എന്നിവര്‍ക്കാണ് റെഡ് കാര്‍ഡ് ലഭിച്ചത്. മത്സരം നിയന്ത്രിച്ച റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്സെയക്കെതിരായ പ്രതിഷേധം അതിരുവിട്ടതോടെയാണ് റഫറി മൂന്ന് താരങ്ങള്‍ക്കും നേര്‍ക്ക് റെഡ് കാര്‍ഡ് ഉയര്‍ത്തിയത്.
ഇതില്‍ റഫറിക്കു നേരേ ഡഗ്ഒട്ടില്‍ നിന്ന് ഐസ് പാക്ക് വലിച്ചെറിഞ്ഞ റൂഡിഗര്‍ക്കെതിരേ മത്സര വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കും. അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 118-ാം മിനിറ്റിലാണ് അനിഷ്ട സംഭവങ്ങള്‍ക്ക് തുടക്കം. 116-ാം മിനിറ്റില്‍ കുണ്‍ഡെ നേടിയ ഗോളില്‍ ബാഴ്‌സ വിജയം ഉറപ്പിച്ചിരുന്ന സമയമായിരുന്നു. പിന്നാലെ പന്തുമായി ബാഴ്‌സ ബോക്‌സിലേക്ക് കയറിയ എംബാപ്പെ ഫൗള്‍ ചെയ്യപ്പെട്ടു. എന്നാല്‍ നേരത്തേ തന്നെ പന്ത് സ്വീകരിച്ചിരുന്ന വിനീഷ്യസ് ജൂനിയര്‍ ഓഫ്‌സൈഡായിരുന്നതിനാല്‍ റഫറി ഫൗളോ അതേ തുടര്‍ന്ന് പെനാല്‍റ്റിയോ അനുവദിച്ചില്ല. ഇതോടെയാണ് സകല നിയന്ത്രണവും വിട്ട റൂഡിഗര്‍ റഫറിയുടെ നേര്‍ക്ക് ഐസ് പാക്ക് എറിഞ്ഞത്. ഇതോടെ റഫറി താരത്തിനു നേര്‍ക്ക് റെഡ് കാര്‍ഡ് ഉയര്‍ത്തി. എന്നിട്ടും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്ന റൂഡിഗര്‍ ഡഗ്ഔട്ടിലുണ്ടായിരുന്ന പന്തെടുത്ത് റഫറിയെ എറിയാനും ഒരുങ്ങി. റയലിലെ സഹതാരങ്ങളും കോച്ചിങ് സ്റ്റാഫുകളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് റൂഡിഗറിനെ പിടിച്ചുനിര്‍ത്തിയത്.
സംഭവത്തിനു ശേഷം റൂഡിഗര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷമ ചോദിച്ചെങ്കിലും താരത്തിനെതിരേ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ കടുത്ത നടപടികളെടുത്തേക്കും. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ദീര്‍ഘ നാളത്തെ വിലക്ക് റൂഡിഗര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. റഫറിമാര്‍ക്കെതിരായ അക്രമം ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 101 പ്രകാരം നാല് മുതല്‍ 12 മത്സരങ്ങളില്‍ നിന്നുവരെ താരത്തെ വിലക്കിയേക്കും. ആര്‍ട്ടിക്കിള്‍ 104 പ്രകാരം മൂന്ന് മുതല്‍ ആറു മാസം വരെയുള്ള വിലക്കും താരത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. റഫറിമാര്‍ക്കെതിരായ അക്രമം 'ഗുരുതരമായ അപകടസാധ്യത' സൃഷ്ടിക്കുന്നതായിരുന്നുവെന്ന് കണ്ടെത്തിയാല്‍ വിലക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ആയേക്കും.
റയല്‍ മാഡ്രിഡും റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്സെയയും തമ്മില്‍ മത്സരം തുടങ്ങുന്നതിനു മുമ്പു തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോപ്പ ഡെല്‍ റേ ഫൈനലിന് മുമ്പ് റിക്കാര്‍ഡോ തങ്ങള്‍ക്കെതിരായ മത്സരത്തിലും മറ്റ് മത്സരങ്ങളിലും വരുത്തിയ റഫറിയിങ് പിഴവുകളെ കുറിച്ച് റയല്‍ മാഡ്രിഡ് ടിവി ഒരു വീഡിയോ പരമ്പര ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇതോടെ റിക്കാര്‍ഡോ പത്ര സമ്മേളനം വിളിച്ചുചേര്‍ത്ത് ഇതിനെതിരേ വികാരാധീനനായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ റഫറിക്ക് റയലിനോട് ശത്രുതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നതില്‍ നിന്ന് റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ട് റയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയും ചെയ്തിരുന്നു.
Content Highlights: Real Madrid`s Rudiger could face a lengthy ban after throwing an ice pack at the referee during the
Published: 27 Apr 2025, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented