പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തര്‍ക്ക് വിജയം. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നീ ടീമുകള്‍ വിജയം നേടി. ഫ്രാന്‍സ് ഓസ്ട്രിയയെയും നെതര്‍ലന്‍ഡ്‌സ് പോളണ്ടിനെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും ബെല്‍ജിയം വെയ്ല്‍സിനെയും കീഴടക്കി. 

To advertise here,

നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫ്രാന്‍സിനായി സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂഡ് എന്നിവര്‍ ലക്ഷ്യം കണ്ടു. ലീഗ് എ ഗ്രൂപ്പ് വണ്ണിലെ ഫ്രാന്‍സിന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിന് വിജയം നേടാനായിരുന്നില്ല. ഈ വിജയത്തോടെ ടീം മൂന്നാം സ്ഥാനത്തെത്തി. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഡെന്മാര്‍ക്കിനെ കീഴടക്കി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ക്രൊയേഷ്യയ്ക്ക് വേണ്ടി ബോര്‍ണ സോസ, ലോവ്‌റോ മായേര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഡെന്മാര്‍ക്കിനായി ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഡെന്മാര്‍ക്ക് രണ്ടാമതാണ്. 

കരുത്തരായ ബെല്‍ജിയം ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വെയ്ല്‍സിനെ കീഴടക്കി. ബെല്‍ജിയത്തിനായി സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിനെയും മിച്ചി ബാറ്റഷുവായിയും ഗോളടിച്ചു. കിയേഫര്‍ മൂറിന്റെ വകയാണ് വെല്‍സിന്റെ ആശ്വാസഗോള്‍. ഈ വിജയത്തോടെ ബെല്‍ജിയം ലീഗ് എ ഗ്രൂപ്പ് ഫോറില്‍ രണ്ടാം സ്ഥാനത്തെത്തി. പോളണ്ടിനെതിരായ വിജയത്തോടെ നെതര്‍ലന്‍ഡ്‌സാണ് ഗ്രൂപ്പില്‍ ഒന്നാമത്. നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ കീഴടക്കി. കോഡി ഗാക്‌പോയും സ്റ്റീവന്‍ ബെര്‍ഗ്വിനും ടീമിനായി വലകുലുക്കി.