
ഇന്ന് യുവാക്കൾ വളരെ അസന്തുഷ്ടരായാണ് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതായി കാണുന്നത്. രണ്ട് പ്രധാന കാഴ്ചപ്പാടുകളാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് അവർ കാണുന്നത്. ഇന്നത്തെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസവും സാങ്കേതിക മികവും ആളോഹരി വരുമാനവും ആരോഗ്യപരിപാലന രംഗത്തെ മികവും മറ്റു സൗകര്യങ്ങളും എല്ലാം തന്നെ മുൻ തലമുറയെ അപേക്ഷിച്ച് വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ പോലും ജീവിതത്തെ അത്യന്തികമായി അസന്തുഷ്ടതയോടെയും ഭയത്തോടെയും ആണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്.
അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്
1. പലതരത്തിലുള്ള ആസക്തികൾ
വർച്വൽ/ഡിജിറ്റൽ ആയിട്ടുള്ളവയും അതുപോലെ ഭൗതികമായിട്ടുള്ള ആസക്തിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളോടുള്ളവയും മറ്റു വസ്തുക്കളോടുള്ള ആസക്തിയും പുതുതലമുറയെ അസംതൃപ്തരാക്കുന്നു.
2. മറ്റുള്ളവരുമായി ഇടപെടൽ കുറയുന്നത്
ഈ കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ നമ്മുടെ യുവതലമുറയുടെ നേരിട്ടുള്ള ഇടപെടലും മറ്റും കുറഞ്ഞു വരുന്ന ഒരു പ്രവണത ആയിരുന്നു. എന്നാൽ ഈ കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ഡൗണും ഒറ്റപ്പെടലും ഒക്കെ വന്നത് കാരണം ഈ ഒരു അവസ്ഥ പലമടങ്ങ് വർദ്ധിച്ചതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
3. ഭാവിയെക്കുറിച്ചുള്ള ഭയം
ഭാവിയെക്കുറിച്ച് ഇന്നത്തെ തലമുറ വളരെ ആശങ്കാകുലരാണ്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ലോക മഹായുദ്ധകാലത്തും സ്വാതന്ത്ര്യ സമരകാലത്തുമൊക്കെ അന്നത്തെ തലമുറയ്ക്ക് അവരുടെ ഭാവിയെ പറ്റി ഒരുപാട് അനിശ്ചിതത്വം ഉണ്ടായിരുന്നു. അന്നത്തെ തലമുറയ്ക്ക് ഉണ്ടായിരുന്ന ഒരു ധൈര്യമോ ആത്മവിശ്വാസമോ ഒന്നും തന്നെ ഇന്നത്തെ തലമുറയിൽ കാണാൻ സാധിക്കുന്നില്ല. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മുമ്പത്തെ തലമുറ നേരിട്ട സാഹചര്യമൊന്നുമല്ല ഇന്നുള്ളത്. അപ്പോൾ പിന്നെ അമിതമായി ചിന്തിച്ച് കൂട്ടുന്ന ഭാവിയെപ്പറ്റിയുള്ള ആവലാതികളും ആശങ്കകളും ഒഴിവാക്കാൻ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്.
ഇവയൊക്കെ എങ്ങനെ പരിഹരിക്കാം?
ഈ ഒരു സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന യുവാക്കൾക്ക് അവരുടെ ജീവിതത്തെ എത്തരത്തിൽ ഒരു സമീപന മാറ്റം കൊണ്ടുവരണം എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ഇന്നത്തെ തലമുറയുടെ പ്രശ്‌നം എന്തെന്നാൽ അവർ ജീവിതത്തിന്റെ അടിസ്ഥാനമായി കാണുന്നത് സന്തോഷമാണ്. നൈമിഷികമായ സംതൃപ്തിയും സന്തോഷവുമാണ് എല്ലാവരും തന്നെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവരുടെ ചുറ്റുപാടിൽ നിന്നു കൊണ്ട് അവർ ജീവിതത്തിലെ അടിസ്ഥാനപരമായ പ്രേരണ കണ്ടെത്താൻ ശ്രമിക്കുകയാണ്. അത്യന്തികമായി അത് ലഭിക്കുന്നില്ല എന്ന കാരണത്താലാണ് അവർക്ക് അസന്തുഷ്ടത അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.
ലോക പ്രശസ്ത സൈക്കാട്രിസ്റ്റായ Viktor Frankl ഇതിനെക്കുറിച്ച് വളരെ വിശദമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഒക്കെ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് “ജീവിതത്തിന്റെ അടിസ്ഥാന പ്രേരണ വേണ്ടത്, ജീവിത അർത്ഥത്തിലാണ്”. നമ്മുടെ ജീവിതം അർത്ഥവത്തായി നയിക്കുന്നതിലാണ് അടിസ്ഥാന പ്രേരണ നൽകേണ്ടത്.
മറ്റുള്ളവരല്ല നമ്മുടെ സന്തോഷം തീരുമാനിക്കുന്നത്. നമ്മുടെ ഉള്ളിൽ നിന്നുമാണ് ആ ഒരു സംതൃപ്തി വരേണ്ടതെന്നുള്ള തിരിച്ചറിവ് ജീവിതത്തെ അർത്ഥവത്താക്കുന്നു. നമ്മുടെ കടമകളും ഉത്തരവാദിത്വവും ആത്മാർത്ഥതയോടു കൂടി ചെയ്യുമ്പോഴാണ് ഈ സംതൃപ്തി നമ്മളിലൂടെ ലഭിക്കുന്നത്.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ വിശ്വാസം എന്നത് അത്യന്താപേക്ഷിതമാണ്. വ്യക്തികൾ തമ്മിലുള്ള ഇടപെടലുകൾ സത്യസന്ധവും ആത്മാർഥവും ആകുന്നതു വഴി വിശ്വാസം നിലനിർത്താനും വികസിപ്പിക്കാനും സാധിക്കുന്നു. നമ്മുടെ പ്രവർത്തികളും വാക്കുകളും എല്ലാം തന്നെ അർഥവത്തായ പാതയിലൂടെ കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്.
ആർക്കും അവരുടെ ചുമതലയെ പറ്റിയും ഉത്തരവാദിത്വത്തെ പറ്റിയും സംസാരിക്കാൻ താല്പര്യമില്ലാതെ തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ താല്പര്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എന്നാൽ ജോലിസ്ഥലത്തും അതുപോലെതന്നെ കുടുംബത്തിലുമുള്ള ചുമതലകൾ ഉത്തരവാദിത്വത്തോടു കൂടി ചെയ്യുകയാണെങ്കിൽ ജീവിതം വളരെ അർഥവത്തുള്ളതാക്കാൻ സാധിക്കും. ഇതുവഴി ഇന്ന് നേരിടുന്ന അസന്തുഷ്ടതയും ഭയവും അപ്പാടെ മാറ്റാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട. സ്‌ക്രീൻ ടൈം കുറച്ച്, മറ്റു പ്രവർത്തികളിൽ പങ്കെടുക്കുകയും കുടുംബവുമായി സമയം ചിലവഴിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിയുടെ ആത്മസംതൃപ്തി കൂടുന്നു. ഇത്തരത്തിൽ ജീവിതം ക്രമീകരിക്കുകയാണെങ്കിൽ അർഥപൂർണ്ണമായ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാൻ ഈ തലമുറയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.
പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖകൻ
Content Highlights: world mental health day, why young people are less happy
Published: 07 Oct 2022, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented