പ്രതീക്ഷിച്ചതുപോലെ ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. സ്ലാബില്‍ നാമമാത്രമായ പരിഷ്‌കാരമാണ് വരുത്തിയതെങ്കിലും റിബേറ്റ് വര്‍ധിപ്പിച്ച് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂര്‍ണമായും ആദായനികുതി ബാധ്യതയില്‍നിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കൂടി ചേരുമ്പോള്‍ ശമ്പള വരുമാനക്കാര്‍ക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. പുതിയ നികുതി സമ്പ്രദായ പ്രകാരം നിലവില്‍ ഏഴ് ലക്ഷം രൂപവരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം  ലഭിച്ചിരുന്നത്.

To advertise here,

അതേസമയം, 12 ലക്ഷം രൂപയില്‍ കൂടുതലാണ് വാര്‍ഷിക വരുമാനമെങ്കില്‍, തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ(പുതിയതോ പഴയതോ) അനുസരിച്ച് സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും. കൂടുതല്‍ നികുതിയിളവുകളൊന്നുമില്ലാത്തതിനാല്‍ പഴയ നികുതി സമ്പ്രദായം അപ്രസക്തമാകുകയും ചെയ്തു. 

പുതിയ വ്യവസ്ഥയില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമായ സ്ലാബുകള്‍ ഇപ്രകാരമാണ്:

ഇനി നിങ്ങളുടെ വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ ഇപ്രകാരമായിരിക്കും നികുതി കണക്കാക്കുക. അതായത് 12 ലക്ഷത്തിന് മുകളില്‍ ഒരു രൂപപോലും വരുമാനം കൂടിയാല്‍ സ്ലാബ് അടിസ്ഥാനത്തില്‍ നികുതി ബാധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതല്‍ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതല്‍ 12 ശതമാനംവരെ 10 ശതമാനവും 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനവും 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും 20 മുതല്‍ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി ബാധ്യത.

നിലവിലുള്ള നികുതി ബാധ്യതയുമായി താരതമ്യം ചെയ്യാം.

റിബേറ്റ് ഉള്‍പ്പടെ നിലവില്‍ ഏഴ് ലക്ഷം രൂപവരെയാണല്ലോ നികുതി ബാധ്യതയില്ലാത്തത്. അതുപ്രകാരം എട്ട് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ 30,000 രൂപയായിരുന്നു നികുതി അടയ്‌ക്കേണ്ടത്. ഒമ്പത് ലക്ഷം വരുമാനമുള്ളവരാകട്ടെ 40,000 രൂപയും 10 ലക്ഷമുള്ളവര്‍ 50,000 രൂപയും 11 ലക്ഷമുള്ളവര്‍ 65,000 രൂപയും 12 ലക്ഷമുള്ളവര്‍ 80,000 രൂപയുമാണ് നികുതി നല്‍കേണ്ടിയിരുന്നത്. ബജറ്റിലെ പ്രഖ്യാപന പ്രകാരം 12.75 ലക്ഷം രൂപവരെ(സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ഉള്‍പ്പടെ) വരുമാനമുള്ളവര്‍ക്ക് ഇനി നികുതി ബാധ്യതയില്ല.

12 ലക്ഷത്തിന് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ സ്ലാബ് ബാധകമാകും. സ്ലാബ് ഉയര്‍ത്തിയതിനാല്‍ നിലവിലുള്ള നികുതി ബാധ്യതയില്‍ ഈ വിഭാഗക്കാര്‍ക്കും നേട്ടമുണ്ടാകും. ഉദാഹരണത്തിന് 16 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ 1.70 ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. പുതിയ സ്ലാബ് പ്രകാരം 1.20 ലക്ഷം രൂപയായി ബാധ്യത കുറയും. അതായത് 50,000 രൂപയുടെ നേട്ടം. 20 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 90,000 രൂപയുടെയും 24 ലക്ഷം വരുമാനക്കാര്‍ക്ക് 1.10 ലക്ഷത്തിന്റെയും ആനുകൂല്യം ലഭിക്കും.

ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍നിന്നുള്ള മൂലധന നേട്ടത്തിന് പ്രത്യേക നികുതി നിരക്ക് ബാധകമായതിനാല്‍ മൊത്തംവരുമാനത്തോടൊപ്പം ചേര്‍ത്തല്ല, അതിന് പുറമെയാണ് നികുതി ബാധ്യത കണക്കാക്കുക.

റിബേറ്റ് പ്രകാരുമുള്ള നികുതിയിളവ്‌
 

നികുതി വ്യവസ്ഥയില്‍ സമൂല പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.