തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു പാർട്ടി ഒരു വ്യക്തി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ അജണ്ടയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വികസനകാര്യങ്ങളിൽ തെലങ്കാന മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ പിന്തുണയില്ലെന്നും ബിജെപിയിതര സംസ്ഥാനങ്ങളേയും തെന്നിന്ത്യൻ സംസ്ഥാനങ്ങളേയും കേന്ദ്ര സർക്കാർ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'റീ ഇമേജിൻ ഇന്ത്യ, വൺ നേഷൻ വൺ ഇലക്ഷൻ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ബിജെപിയെ പ്രതിരോധിക്കാൻ ഒരുപാട് പ്രമേയങ്ങളാണ് പ്രതിപക്ഷ പാർട്ടികളിൽ ഉള്ളത്, എന്നാൽ പരിഹാരങ്ങളില്ല, ഇതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്;  ഇന്ത്യാസംഖ്യം രൂപീകരിച്ചതു തന്നെ അതിന് വേണ്ടിയാണ്. എന്നാൽ പ്രശ്നം എന്താണെന്ന് വെച്ചാൽ എല്ലാവരും എല്ലാം വേണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമാണ് ഡൽഹിയിലും ഹരിയാണയിലും കണ്ടത്. ഇതിന്റെ ഗുണം അനുഭവിക്കുന്നത് ബിജെപിയാണ്. ഇത് പരിഹരിക്കാനുള്ള പദ്ധതികൾ ഞങ്ങൾക്ക് തയ്യാറാക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് സീറ്റ് വർധിപ്പിക്കുന്ന ഘട്ടം വന്നാൽ പല സിറ്റിങ് സീറ്റുകളും ഇല്ലാതാകും. പാർലമെന്റ് സീറ്റ് വർധിപ്പിക്കുന്നുണ്ടെങ്കിൽ അത് ആനുപാതികമായിരിക്കണമെന്ന് നരേന്ദ്ര മോദിയോട് പറഞ്ഞത് അതുകൊണ്ടാണ്. നിലവിൽ കേരളത്തിന് 20 പാർലമെന്റ് സീറ്റ് ഉണ്ട്. ഇത് 50 ശതമാനം വർധിപ്പിക്കുകയാണെങ്കിൽ മുപ്പത് സീറ്റ് കേരളത്തിന് കിട്ടണം.അങ്ങനെ അല്ല, ജനസംഖ്യാടിസ്ഥാനത്തിലാണെങ്കിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള നാലോ അഞ്ചോ സംസ്ഥാനങ്ങൾ മാത്രം മതിയാകും കേന്ദ്ര സർക്കാർ രൂപീകരിക്കാൻ. അവർക്ക് തെക്കൻ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇത് ജനാധിപത്യത്തെത്തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിക്ഷേപത്തിലും വികസനത്തിലും കേരള സർക്കാർ ശ്രദ്ധിക്കുന്നില്ല. ക്ഷേമത്തിനാണ് കേരള സർക്കാർകൂടുതൽ പ്രാധാന്യം നൽകുന്നത്. നിക്ഷേപത്തെക്കുറിച്ച് കേരള സർക്കാർ ചിന്തിക്കേണ്ടതുണ്ട്. കേരള സർക്കാർ പോളിസിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. അത് മാത്രമാണ് കേരളത്തിന്റെ വളർച്ചയ്ക്കുള്ള ആകെയുള്ള പ്രതിവിധി. പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിൽ നിന്ന് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനെ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി എഡിറ്റർ മനോജ് കെ.ദാസ് ചടങ്ങിൽ സംബന്ധിച്ചു.