
രാഷ്ട്രീയ സംഘട്ടനങ്ങളും അതിനേത്തുടർന്നുണ്ടാവുന്ന തിരിച്ചടികളും നമ്മൾ എത്രയോതവണ വാർത്തകളിലൂടെ കണ്ടും കേട്ടുമറിഞ്ഞിരിക്കുന്നു. ഇപ്പോഴും അത്തരം സംഭവങ്ങൾ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടുമിരിക്കുന്നു. അങ്ങനെയുള്ള കലുഷിതമായ ഒരന്തരീക്ഷത്തിലേക്കാണ് ഹേമന്ത്കുമാറിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം നമ്മളെ കൂട്ടിക്കൊണ്ടുപോവുന്നത്.
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയുന്ന ചിത്രമാണ് കൊത്ത്. രക്തത്തിന്റെ നിറവും കൊഴുപ്പുമാണ് കൊത്ത് എന്ന വാക്കിന് സിനിമയിൽ നൽകിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ തിയേറ്ററുകളിലെത്തുന്നുണ്ട്. അതിൽ ഒരെണ്ണംകൂടിയാണ് കൊത്ത്. പക്ഷേ പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെയല്ലെന്ന് മാത്രം. ചിലരംഗങ്ങൾ കാണുമ്പോൾ ഈ സംഭവം എനിക്കറിയാമല്ലോ എന്ന് ഓർമിപ്പിക്കാൻ പ്രേക്ഷകനെ തോന്നിക്കുന്നുണ്ട് എന്നതാണ് കൊത്തിന്റെ വിജയം.
രണ്ട് പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ സഞ്ചാരം. ഒരു ജീവന്റെ നഷ്ടത്തിനുള്ള തിരിച്ചടി അതേ നാണയത്തിൽ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്ട്രീയപ്രവർത്തനം എന്ന് ഓർമിപ്പിക്കുകയാണ് കൊത്ത്. ജീവനെടുക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. ഒരു ജീവൻ ഇല്ലാതാക്കിയാൽ അതുകൊണ്ട് എന്ത് വിപ്ലവമാണ് നാടിനുണ്ടാവുകയെന്ന ചോദ്യവും ചിത്രം ഉയർത്തുന്നുണ്ട്. കൂടാതെ ഒരാൾ ഇല്ലാതായാൽ ഒരു കുടുംബം കൂടിയാണ് ഇല്ലാതാവുന്നതെന്ന ഓർമപ്പെടുത്തലും കൊത്ത് നടത്തുന്നുണ്ട്.
ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. ഷാനുവായി ആസിഫ് അലിയും സുമേഷായി റോഷൻ മാത്യുവുമെത്തുന്നു. പാർട്ടി വളർത്തിയ, പാർട്ടിക്കുവേണ്ടി എന്തും ചെയ്യുന്ന ഷാനുവിനെ ആസിഫ് ഗംഭീരമാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകനെന്ന രീതിയിലുള്ള ഷാനുവിന്റെ ചോരത്തിളപ്പും കുടുംബസ്ഥനെന്ന നിലയിലുള്ള നിസ്സഹായാവസ്ഥയും ഭയവുമെല്ലാം ആസിഫിൽ ഭദ്രമായിരുന്നു.
ഷാനുവിന്റെ ഉറ്റസുഹൃത്തായ സുമേഷ് റോഷന്റെ വ്യത്യസ്തമായ വേഷമായിരുന്നു. കർക്കശക്കാരനായ, എന്നാൽ സ്വന്തം പാർട്ടിക്കാരായ യുവാക്കളെ ഉള്ളംകയ്യിൽ കൊണ്ടുനടക്കുന്ന നേതാവായി രഞ്ജിത്തും പ്രേക്ഷകരുടെ കയ്യടി സമ്പാദിക്കുന്നുണ്ട്. വിജിലേഷ്, നിഖില വിമൽ, ശ്രീലക്ഷ്മി, രഘുനാഥ് പലേരി, കോട്ടയം രമേശ് എന്നിവരുടെ അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
ഏഴുവർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് സിബി മലയിൽ ഗംഭീരമാക്കിയിട്ടുണ്ട്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളൊരുക്കിയതിന് തിരക്കഥാകൃത്ത് ഹേമന്ദ് കുമാറിന് നല്ല കയ്യടിതന്നെ നൽകാം. ചിത്രത്തിലുടനീളം സംഘർഷാത്മകത നിലനിർത്താൻ അദ്ദേഹത്തിന്റെ രചനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന് കൈലാസ് മേനോൻ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും നല്ല പിന്തുണയാണ് നൽകുന്നത്. രതിൻ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും മികച്ചുനിന്നു.
സമകാലീന സാഹചര്യത്തിൽ ഉത്തരം തേടേണ്ടുന്ന നിരവധി രാഷ്ട്രീയചോദ്യങ്ങൾ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ബാക്കിവെക്കുന്നുണ്ട്. അതുതന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും.
Content Highlights: kotthu review, asif ali and roshan mathew movie, sibi malayil movie
Published: 16 Sept 2022, 02:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented