കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊല്‍ക്കത്ത ഡെര്‍ബി പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് എ.ടി.കെ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്. ഇതോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി. 

To advertise here,

കഴിഞ്ഞ മത്സരത്തില്‍ കേരളബ്ലാസ്റ്റേഴ്‌സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ ചാമ്പ്യന്‍മാര്‍ കൊല്‍ക്കത്ത ഡെര്‍ബി കളിക്കാനിറങ്ങിയത്. എന്നാല്‍ സീസണിലെ രണ്ടാം ജയമെന്ന ലക്ഷ്യവുമായാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കും ഗോള്‍നേടാനായില്ല. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ ആക്രമിച്ചുകളിച്ചു. തുടക്കത്തില്‍ തന്നെ ആദ്യ ഗോളും കണ്ടെത്തി. 56-ാം മിനിറ്റില്‍ ഹ്യൂഗോ ബൗമസാണ് വലകുലുക്കിയത്. മുന്നേറ്റത്തിനൊടുവില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ബൗമസ് തുടുത്ത ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിനെ മറികടന്ന് വലയിലെത്തി. കമല്‍ജിത്ത് സിങ്ങ് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തിരിച്ചടിക്കാനൊരുങ്ങിയ ഈസ്റ്റ് ബംഗാളിന് വീണ്ടും പ്രഹരമേല്‍പ്പിച്ച് മോഹന്‍ ബഗാന്‍ വീണ്ടും വലകുലുക്കി. 65-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് അടിച്ച ഷോട്ട് ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വലയിലേക്ക് കയറി. അവസാനമിനിറ്റുകളിലെ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റങ്ങളെ വിദഗ്ദമായി മോഹന്‍ ബഗാന്‍ പ്രതിരോധിച്ചതോടെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ എ.ടി.കെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.