മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിവാദപരാമര്‍ശം നടത്തിയ എ.ടി.കെ. മോഹന്‍ബഗാന്‍ താരം സന്ദേശ് ജിംഗാന്‍ കുരുക്കിലായി. ബ്ലാസ്റ്റേഴ്‌സിനെതിരായ ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം ടീമിന്റെ മുന്‍താരം കൂടിയായ ജിംഗാന്‍ എ.ടി.കെയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

To advertise here,

''സ്ത്രീകള്‍ക്കൊപ്പം ഒരു മത്സരം കളിച്ചു, സ്ത്രീകള്‍ക്കൊപ്പം'' എന്ന പരാമര്‍ശമാണ് വിവാദമായത്.

ക്ലബ്ബിനേയും സ്ത്രീത്വത്തേയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. വിമര്‍ശനം രൂക്ഷമായതോടെ സാമൂഹികമാധ്യമത്തിലൂടെ ജിംഗാന്‍ മാപ്പുപറഞ്ഞു. ക്ലബ്ബ് വീഡിയോ ഒഴിവാക്കിയിട്ടുണ്ട്.

സമൂഹികമാധ്യമങ്ങളിലൂടെ ജിംഗാനെതിരെ കടുത്ത പ്രതികരണമാണ് ഉയര്‍ന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരും മുന്‍ താരത്തിനെതിരെ രംഗത്തുവന്നു. ക്ലബ്ബ് വിട്ടപ്പോള്‍ ജിംഗാന്റെ 21-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച തീരുമാനം മാറ്റണമെന്ന ക്യാമ്പയിനും ആരാധകര്‍ നടത്തുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിനായി ആദ്യസീസണ്‍ മുതല്‍ കളിച്ച ജിംഗാന്‍ 2020 ലാണ് ബഗാനിലേക്ക് ചേക്കേറിയത്. ക്ലബ്ബിനായി 76 മത്സരം കളിച്ചു. ക്ലബ്ബ് ആരാധകര്‍ക്ക് ഇടയില്‍ ഏറെസ്വീകാര്യതയുള്ള താരമായിരുന്നു സെന്‍ട്രല്‍ ഡിഫന്‍ഡറായ ജിംഗാന്‍.