ഒതുക്കുങ്ങല്‍: ഐ.എസ്.എല്‍. ഫുട്‌ബോളില്‍ വിജയകിരീടം നേടിയെങ്കിലും നിറകണ്ണുകളോടെയാണ് ഹൈദരാബാദ് എഫ്.സി. താരം അബ്ദുള്‍റബീഹ് ജന്‍മനാട്ടില്‍ തിരിച്ചെത്തിയത്. കപ്പ് നേടിയെത്തുന്ന റബീഹിനെ സ്വീകരിക്കാന്‍, എ.കെ. ഷിബിലും പി.ടി. ജംഷീറുമില്ലായിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്കുള്ള യാത്രാമദ്ധ്യേ കഴിഞ്ഞ ദിവസമാണ് ഇരുവരും ബൈക്കപകടത്തില്‍ മരിച്ചത്.

To advertise here,

കൂട്ടുകാരുടെ മരണത്തെത്തുടര്‍ന്ന് ടീമിനൊപ്പമുള്ള വിജയാഹ്ലാദ പരിപാടികളെല്ലാം മാറ്റിവെച്ച് തിങ്കളാഴ്ചതന്നെ റബീഹ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ റബീഹിനെ കാത്ത് സഹോദരന്‍ റാഷിക്കും സുഹൃത്തുക്കളും നിന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകള്‍കൊണ്ട് അടുത്തെത്തിയ റബീഹിനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഏറെ പണിപ്പെട്ടു.

രാത്രി 11 മണിയോടെ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറുകുന്നിലെത്തിയ റബീഹ് നേരേ പോയത് കൂട്ടുകാരെ കബറടക്കിയ ഒതുക്കുങ്ങല്‍ വലിയ ജുമാ മസ്ജിദ് പള്ളിയിലേക്കാണ്. അവിടെനിന്ന് നേരേ ഷിബിലിന്റെയും, ജംഷീറിന്റെയും മാതാപിതാക്കളുടെ അരികിലേക്കും. റബീഹ് അവര്‍ക്കുമുന്നില്‍ വിതുമ്പുന്ന കാഴ്ച എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.

ഒരു നാട് മൊത്തം ആഘോഷത്തോടെ സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്ന ഈ വരവ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സങ്കടക്കാഴ്ചയായി മാറി.