അജ്മാന്‍: വിനോദസഞ്ചാരികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളും വാഗ്ദാനംചെയ്യുന്ന അജ്മാന്‍ ഹോട്ടല്‍ വിപുലീകരണപദ്ധതി നിരീക്ഷിക്കാന്‍ യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി എത്തി. അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനാണ് (അഖര്‍) പദ്ധതി നടപ്പാക്കുന്നത്.

To advertise here,

വിനോദസഞ്ചാരികള്‍ക്കായി 13 വില്ലകള്‍, 12 സ്യൂട്ടുകള്‍, നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ വിനോദസൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. പുതുതായി നിര്‍മിക്കുന്ന വില്ലകളിലെ സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ച് വിലയിരുത്തി.

എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിപുലമായ സേവനങ്ങള്‍ നല്‍കാനുള്ള അഖറിന്റെ പദ്ധതികളെ ശൈഖ് ഹുമൈദ് പ്രശംസിച്ചു.

ഭരണാധികാരിയുടെ പ്രതിനിധിയും ധനകാര്യ വകുപ്പ് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വകുപ്പിന്റെയും അഖറിന്റെയും ചെയര്‍മാനായ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവരും ശൈഖ് ഹുമൈദിന്റെ ഒപ്പമുണ്ടായിരുന്നു.

സമ്പദ്വ്യവസ്ഥ, നിക്ഷേപം, വിനോദസഞ്ചാരം, വികസനം എന്നിവയ്ക്ക് സംഭാവനനല്‍കുന്നതിന് വിവിധവകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശൈഖ് റാഷിദ് പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി അജ്മാനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.