ഭൂസ്ഥിരഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ചിത്രങ്ങൾ ഒപ്പുന്ന, ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായിരിക്കും ഇ.ഒ.എസ്.-05.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05-ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ.യെസംബന്ധിച്ച് ആശ്വാസദായകവും ഉന്മേഷപ്രദായകവുമാണ്. ജനുവരി 12-ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-എൻ1-ന്റെ വിക്ഷേപണപരാജയത്തിനുശേഷം ഐ.എസ്.ആർ.ഒ. ജാഗ്രതാപൂർവം നടത്തിയ ദൗത്യമാണിത്. 2025 മേയ് 18-ന് ഇ.ഒ.എസ്.-09 ഉപഗ്രഹത്തിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. പി.എസ്.എൽ.വി. റോക്കറ്റിന്റെ തുടർച്ചയായ രണ്ടു ദൗത്യപരാജയങ്ങളായിരുന്നു ഇവ. വെള്ളിയാഴ്ച പുലർച്ചെ 2.55-ന് ശ്രീഹരിക്കോട്ടയിൽനിന്ന് ഇ.ഒ.എസ്.-05 വിക്ഷേപിച്ചത് ജി.എസ്.എൽ.വി.-എഫ്.17 റോക്കറ്റിലാണ്. പതിനെട്ടു മിനിറ്റ് പിന്നിട്ടപ്പോൾ ഉപഗ്രഹം നിശ്ചിത ഭ്രമണപഥത്തിൽ സ്ഥാനംപിടിച്ചു.
ഭൂസ്ഥിരഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ചിത്രങ്ങൾ ഒപ്പുന്ന, ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായിരിക്കും ഇ.ഒ.എസ്.-05. ഭൂമിയിൽനിന്ന് 36,000 കിലോമീറ്റർ അകലെയാണ് ഉപഗ്രഹം ഭ്രമണംചെയ്യുക. ജി.എസ്.എൽ.വി.യുടെ പത്തൊൻപതാമത്തെ വിക്ഷേപണദൗത്യമായിരുന്നു ഇത്. ഐ.എസ്.ആർ.ഒ.യുടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നുള്ള 107-ാമത്തെ ദൗത്യവുമായിരുന്നു. ഐ.എസ്.ആർ.ഒ. ഇതുവരെ നിർമിച്ചതിൽവെച്ചേറ്റവും ഭാരംകൂടിയ (2367 കിലോഗ്രാം) ഉപഗ്രഹമാണ് ഇ.ഒ.എസ്.-05. ജി.എസ്.എൽ.വി. ശ്രേണിയിലെ ആദ്യറോക്കറ്റിൽ 1536 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് 2001-ൽ വിക്ഷേപിച്ചത്. പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, ദുരന്തനിവാരണമടക്കമുള്ള മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകാൻകഴിയുന്ന ഉപഗ്രഹമാണ് ഇ.ഒ.എസ്-05.
ജനുവരിയിലെ പി.എസ്.എൽ.വി. പരാജയത്തിനുശേഷം ഇക്കൊല്ലം ഇതുവരെ ഐ.എസ്.ആർ.ഒ. മറ്റു വിക്ഷേപണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണത്തിന് സ്ഥാപനം അതിന്റെ സർവശ്രദ്ധയുമർപ്പിക്കുകയായിരുന്നുവെന്നാണു മനസ്സിലാക്കേണ്ടത്. ആ ഏകാഗ്രയത്നത്തിനുലഭിച്ച ഉചിതമായ പ്രതിഫലമാണ് വെള്ളിയാഴ്ചത്തെ വിജയകരമായ വിക്ഷേപണം. ഇനി പുതിയ കർമപദ്ധതികളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങാൻ നമ്മുടെ ബഹിരാകാശഗവേഷണമേഖലയ്ക്കു സാധിക്കും. പി.എസ്.എൽ.വി.യുടെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും വൈകാതെ ഈ ശ്രേണിയിലെ അടുത്ത റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണംനടക്കുമെന്നും സൂചനയുണ്ട്. സ്വകാര്യമേഖലയുമായി സഹകരിച്ചുള്ള സംരംഭങ്ങളും ഊർജിതമാക്കും. ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണവിജയത്തിൽ അനുമോദിച്ചുള്ള സാമൂഹികമാധ്യമക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം സൂചിപ്പിച്ചു: ‘ഐ.എസ്.ആർ.ഒ.യും ഇന്ത്യൻ വ്യവസായരംഗവും തമ്മിലുള്ള സഹകരണം വർധിച്ചുവരുന്നത് നമ്മുടെ ബഹിരാകാശപരിപാടിക്ക് പുതിയ ശക്തിയും വലുപ്പവും നൽകുന്നുണ്ട്.
ബഹിരാകാശമേഖലയിലാകമാനം ശേഷികൾ വികസിപ്പിക്കാൻ ഇന്ത്യക്കു സാധിക്കും.’ ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണവിജയം ‘രാഷ്ട്രത്തിന്റെ അഭിമാനനിമിഷ’മാണെന്നും പ്രധാനമന്ത്രി കുറിച്ചു.
ബഹിരാകാശത്തേക്ക് ഇന്ത്യൻ യാത്രികരെ അയക്കാനുള്ള ഗഗൻയാൻ ദൗത്യമുൾപ്പെടെ അഭിമാനകരമായ പദ്ധതികൾ വരാനിരിക്കുന്നുണ്ട്. യാത്രികരെ അയക്കുന്നതിനുമുന്നോടിയായി ഗഗൻയാന്റെ ആളില്ലാദൗത്യം ഇക്കൊല്ലംതന്നെയുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ വെള്ളിയാഴ്ച പറഞ്ഞു. ഇതുകൂടാതെ, ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്.-03-ന്റേതുൾപ്പെടെ ആറു വിക്ഷേപണങ്ങൾകൂടി ഇക്കൊല്ലം ആസൂത്രണംചെയ്തിട്ടുണ്ട്. തിരക്കുപിടിച്ചൊരു കർമകാണ്ഡത്തിലേക്കാണ് ഐ.എസ്.ആർ.ഒ. പ്രവേശിക്കുന്നതെന്നു ചുരുക്കം. അല്ലെങ്കിൽത്തന്നെ, എപ്പോഴാണ് ഈ മഹനീയസ്ഥാപനത്തിന് തിരക്കില്ലാത്ത സമയമുണ്ടായിട്ടുള്ളത്? എല്ലാ ഭാവുകങ്ങളും.
Published: 04 Sept 2026, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented