ശശിധരൻപിള്ളയുടെ സ്നേഹത്തണലിൽ ഒരുങ്ങി

To advertise here,

വെച്ചൂച്ചിറ : വെച്ചൂച്ചിറ അമ്പാട്ട് നിത്യയ്ക്കും കുടുംബത്തിനും സ്വപ്നഭവനമൊരുക്കി നൽകി ശശിധരൻപിള്ള. കഴിഞ്ഞ 10 വർഷമായി നിഷയും ഭർത്താവ് ഷിബുവും മകൾ അമൃതയും കഴിഞ്ഞിരുന്നത് പഴയ നിലംപൊത്താറായ വീട്ടിലാണ്. മഴക്കാലമായാൽ അസ്ബസ്റ്റോസ് ഷീറ്റ് ചോർന്നൊലിച്ച് വീടീനുള്ളിൽ വെള്ളം നിറയുമായിരുന്നു. ഷീറ്റിന് മുകളിൽ പടുതയിട്ടാണ് ചോർച്ച ഒരുവിധം തടഞ്ഞിരുന്നത്. കൂലിപ്പണ്ണിക്കാരനായ ഷിബുവിന് ലഭിക്കുന്ന വേതനവും നിത്യയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ലഭിക്കുന്ന ചെറിയ തുകയും മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഏക മകൾ അമൃതയെ നഴ്‌സിങ്ങിന് പഠനത്തിന് അയച്ചതോടെ ചെലവ് ഏറി. സ്വന്തമായി വീട് നിർമിക്കണമെന്ന് ആഗ്രഹം സ്വപ്നം മാത്രമായി അവശേഷിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലും പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയിലും അപേക്ഷ നൽകി. കഴിഞ്ഞ ഏഴു വർഷവും വീടിനുള്ള അപേക്ഷയുമായി പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നിഷ സഹായത്തിനായി സേവാഭാരതി വെച്ചൂച്ചിറ യൂണിറ്റിനെ സമീപിച്ചു. അവരാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ സന്നദ്ധ പ്രവർത്തകനായ നവോദയ മേലേതിൽ ശശിധരൻ പിള്ളയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശശിധരൻ പിള്ളയും ഭാര്യ ഉഷയും നേരിട്ടെത്തി ഇവരുടെ വീടും പരിസരവും സാഹചര്യവും ബോധ്യപ്പെട്ട് സഹായിക്കാമെന്ന് ഉറപ്പ് നൽകി. വെള്ളാപ്പള്ളി വേണുവിന് വീടിന്റെ നിർമാണ കരാർ ജോലികളും നൽകി. നിലവിലുണ്ടായിരുന്ന പഴയവീട് പൊളിച്ചുമാറ്റി ആറുമാസം കൊണ്ട് ഈ സ്ഥലത്ത് മനോഹരമായ പുതിയ വീട് പൂർത്തിയാക്കി. പുതിയ വീടിന്റെ താക്കോൽ കൈമാറ്റം ശനിയാഴ്ച രാവിലെ 11-ന് വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് ഘടകം പ്രസിഡന്റും ബറോഡ കേരള സമാജം വൈസ് പ്രസിഡന്റുകൂടിയായ ശശിധരൻപിള്ള നിർവഹിക്കും.