വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തില്‍ യുഎസ് കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായി സൂചന. വൈകാതെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരത്തിലുള്ള സൂചന നല്‍കിയത്.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വരും ആഴ്ചകളില്‍ തന്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്നും കുറിപ്പില്‍ ട്രംപ് പ്രതീക്ഷ പങ്കുവെക്കുന്നു. വിജയകരമായ സമാപ്തിയിലേക്ക് എത്തിച്ചേരുന്നതിന് മഹത്തായ ഇരുരാജ്യങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യക്കെതിരേ ട്രംപ്, ഈയടുത്ത് സ്വീകരിച്ച നിലപാടില്‍നിന്ന് നേര്‍വിപരീതമായ സമീപനമാണ് ഈ കുറിപ്പിലുള്ളതെന്നത് ശ്രദ്ധേയമാണ്. നേരത്തെ, ഇന്ത്യക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം വ്യാപാരത്തീരുവ ചുമത്താന്‍ ട്രംപ്, യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു ട്രംപിന്റെ വാദം. 

അതേസമയം ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവുമെത്തി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് സഹകരണത്തിന്റെ അനന്തമായ സാധ്യതകള്‍ തുറക്കാന്‍ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളുടെയും സംഘങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുരാജ്യത്തെയും ജനങ്ങളുടെ ശോഭനവും കൂടുതല്‍ മംഗളകരവുമായ ഭാവിക്കുവേണ്ടി നാം യോജിച്ചു പ്രവര്‍ത്തിക്കും, മോദി എക്‌സില്‍ കുറിച്ചു.