
സന: യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം. 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിന് നേരെയാണ് യു.എസിന്റെ ആക്രമണം നടന്നത്. ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടെന്നും 102 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. അതേസമയം മരണസംഖ്യ സംബന്ധിച്ച് യു.എസ് സൈനികാസ്ഥാനമായ പെന്റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൂതികളുടെ സാമ്പത്തികാടിത്തറ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ ഫ്യുവൽ പോര്‍ട്ടില്‍ ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് യു.എസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Content Highlights: US strike on Yemen fuel port kills at least 38, Houthi media say
Published: 18 Apr 2025, 10:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented