ബ്രസൽസ്: റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും അവിടെനിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യയും യൂറോപ്യൻ യൂണിയുമായുള്ള അടുത്തബന്ധത്തിന്റെ വഴിയിലെ തടസ്സമാണെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് കായ കല്ലസ് പറഞ്ഞു. യൂറോപ്യൻ യൂണിയനും (ഇയു) ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ബെൽജിയത്തിലെ ബ്രസൽസിൽ ബുധനാഴ്ച സംസാരിക്കവേയാണ് കല്ലസ് ഇങ്ങനെ പറഞ്ഞത്.

To advertise here,

“ആന്ത്യന്തികമായി ഞങ്ങളുടെ ബന്ധം വ്യാപാരത്തിൽമാത്രം ഊന്നിയുള്ളതല്ല. ചട്ടങ്ങളിൽ അധിഷ്ഠിതമായ അന്താരാഷ്ട്രക്രമം സംരക്ഷിക്കുന്നതിനെ ആശ്രയിച്ചുള്ളതുകൂടിയാണ്” -അവർ പറഞ്ഞു. ബെലറൂസിൽ ഈ മാസം റഷ്യ നടത്തിയ സൈനികാഭ്യാസത്തിൽ ഇന്ത്യയും ഇറാനും പങ്കെടുത്തിരുന്നു. നാറ്റോ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തിക്കടുത്തായിരുന്നു ഈ അഭ്യാസം.

റഷ്യയോടുള്ള നിലപാടിന്റെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടെങ്കിലും സ്വതന്ത്രവ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലുള്ള പിഴച്ചുങ്കമുൾപ്പെടെ 50 ശതമാനമാണ് യുഎസ് ഇന്ത്യക്കേർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്ക് 100 ശതമാനം തീരുവചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.