വാഷിങ്ടൺ: യൂറോപ്പിലെ യു.എസ്. സൈനികരുടെ എണ്ണം കുറയ്ക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആലോചിക്കുന്നതായി റിപ്പോർട്ട്. പതിനായിരക്കണക്കിന് സൈനികർക്കൊപ്പം യുദ്ധവിമാനങ്ങളും നാവിക കേഡറുകളും മറ്റ് സൈനിക ശേഷികളും തിരികെ വിളിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ യൂറോപ്പിലുള്ള ഏകദേശം 80,000 വരുന്ന അമേരിക്കൻ സൈനികരിൽ 25,000-ഓളം പേരെ പിൻവലിക്കാനാണ് പ്രാഥമികമായി ആലോചിക്കുന്നത്. എന്നാൽ, ഈ സംഖ്യ 40,000 വരെയായി ഉയർന്നേക്കാമെന്നും, യൂറോപ്പിലെ മൊത്തം യു.എസ്. സൈനികരുടെ പകുതിയോളം പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഈ വിഷയത്തിൽ അവലോകനം നടന്നുവരികയാണെന്നും ഇതുവരെ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പെന്റഗൺ ഉദ്യോഗസ്ഥർ പറഞ്ഞു.
നാറ്റോ സഖ്യരാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ഉത്തരവാദിത്തങ്ങൾ കൂടുതൽ ഏറ്റെടുക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിരന്തരമായ ആവശ്യങ്ങൾക്കിടയിലാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധവേളയിൽ നാറ്റോ സഖ്യകക്ഷികൾ തങ്ങളെ പിന്തുണയ്ക്കാത്തതിൽ തനിക്ക് വലിയ നിരാശയുണ്ടെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
യൂറോപ്പിൽനിന്നുള്ള സൈനിക പിൻവാങ്ങൽ സാധ്യത യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ തീരുമാനം നടപ്പാക്കുകയാണെങ്കിൽ, 1990-കളിലെ ശീതയുദ്ധാനന്തര കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക പിൻവാങ്ങലായിരിക്കും ഇത്. യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുകയും റഷ്യ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന നിർണായക സമയത്താണ് ഈ നീക്കം.
ഭാവിയിലെ സൈനിക ആവശ്യകതകൾ വിലയിരുത്തുന്നതിനായി യൂറോപ്പിലെ യു.എസ്. യൂറോപ്യൻ കമാൻഡ് മേധാവിയും സഖ്യസേനയുടെ സുപ്രീം കമാൻഡറുമായ എയർഫോഴ്സ് ജനറൽ അലക്സസ് ഗ്രൈൻകെവിച്ചിനോട് പെന്റഗൺ വിശകലനം നടത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം തന്റെ പ്രാഥമിക റിപ്പോർട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് വെള്ളിയാഴ്ച സമർപ്പിക്കും. തുടർന്ന് നവംബർ ആറിന് നൽകുന്ന അന്തിമ ശുപാർശ ട്രംപിന് മുന്നിൽ അവതരിപ്പിച്ച ശേഷമായിരിക്കും പിൻവാങ്ങൽ നടപടികൾ തീരുമാനിക്കുക.
ട്രംപ് ഭരണകൂടത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് അനുയോജ്യമാണോ നിലവിലെ സൈനിക വിന്യാസമെന്ന് നിശ്ചയിക്കാനാണ് പീറ്റ് ഹെഗ്സെത്ത് ഈ പഠനത്തിന് ഉത്തരവിട്ടത്. പെന്റഗണിന്റെ ഈ അവലോകനത്തിൽ വ്യോമസേന, നാവികസേന, കരസേന എന്നിവയുടെ പങ്കാളിത്തം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു. ഇതിനുപുറമെ പടിഞ്ഞാറൻ യൂറോപ്പിലുള്ള ചില യു.എസ്. സേനകളെ റഷ്യയോട് അടുത്തുള്ള നാറ്റോയുടെ കിഴക്കൻ മേഖലകളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
Published: 18 Sept 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented