കാഠ്മണ്ഡു: സാമൂഹികമാധ്യമ നിരോധനത്തിനും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അഴിമതിക്കും എതിരേ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം ബുധനാഴ്ചയും തുടരുന്നു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.
നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴാഴ്ച രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷസംഭവങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ആയുധധാരികളായ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്.
നേപ്പാളില്‍ കലാപം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ശ്രവസ്തി, ബല്‍റാംപുര്‍, ബഹ്‌റൈച്ച്, പിലിഭിത്ത്, ലഖിംപുര്‍ഖേരി, സിദ്ധാര്‍ഥനഗര്‍, മഹാരാജ്ഗഞ്ജ് എന്നീ ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനും കര്‍ശന പട്രോളിങ്ങിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാച്ചുമതലയുള്ള എസ്എസ്ബി, സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറുന്നതിനെതിരേ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നേപ്പാളിലെ ഇന്ത്യൻ പൗരർ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അടിയന്തരസാഹചര്യമുണ്ടായാൽ നേപ്പാളിലെ +977 - 980 860 2881, +977 – 981 032 6134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. നേപ്പാളിലെ സാഹചര്യം വിലയിരുത്താൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാമന്ത്രിസഭയോഗം ചേർന്നിരുന്നു. കാഠ്മണ്ഡുവിലേക്കുള്ള നാല് വിമാനസർവീസുകൾ എയർ ഇന്ത്യ ചൊവ്വാഴ്ച റദ്ദാക്കി. നേപ്പാൾ എയർലൈൻസും ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി.
Content Highlights: nepal army issues curfew india ups security along border
Published: 10 Sept 2025, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented