സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

അതേസമയം, ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. തെക്ക് ഏദൻ ആസ്ഥാനമായുള്ള പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾ ഉൾപ്പെടുന്ന ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികൾ.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്. വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ ഒരു യോഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സനായിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അൽ റഹാവി കൊല്ലപ്പെട്ടതെന്ന് യെമനിലെ അൽ ജുംഹൂരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ സഹപ്രവർത്തകർക്കൊപ്പമാണ് അൽ റഹാവി കൊല്ലപ്പെട്ടതെന്ന് ഏദൻ അൽ ഗദ് പത്രവും റിപ്പോർട്ട് ചെയ്തു. അതേസമയം, വ്യോമാക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം, ഹൂതികൾ ഇസ്രയേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു. ഇസ്രയേലിലേക്ക് മിസൈലുകൾ അയക്കുകയും ചെങ്കടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടർന്നു. ഇസ്രയേലും അമേരിക്കയം ഹൂതികൾക്കെതിരെ പലതവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.