ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ (160 കോടി രൂപ) ധനസഹായം നല്‍കിയത് ബംഗ്ലാദേശിന്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. 2014-ല്‍ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടത്. 2024 ആഗസ്റ്റ് മാസത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടിരുന്നു. 

To advertise here,

യു.എസ്.എ.ഐ.ഡി(യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ്‌)യുടെ ധനസഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ തന്നെ സമ്മതിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തുടനീളം 2022 മുതല്‍ വിവിധ സര്‍വ്വകലാശാലകളിലടക്കം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചതായി ധാക്ക സര്‍വ്വകലാശാലയിലെ അധ്യാപകനായ അയ്‌നുള്‍ ഇസ്ലാം സെപ്തംബര്‍ മാസത്തില്‍ വ്യക്തമാക്കിയിരുന്നു, യു.എസ്.എ.ഐ.ഡിയുടെ സഹകരണത്തോടെയാണ്  ഇത് സാധ്യമായതെന്ന് അദ്ദേഹം പറയുന്നുണ്ട്. കൂടാതെ സി.ഇ.പി.പി.എസ് പദ്ധതിയുടെ ഭാഗമായി 21 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ച വിവരം യു.എസ്.എ.ഐ.ഡി. ധാക്ക ഉപദേഷ്ടാവ് ലുബായിന്‍ മോസം മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ത്യയിലേക്കുള്ള ഫണ്ട് റദ്ദാക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി അഥവാ ഡോജ് (DOGE) നീക്കത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ്  ഈ വിഷയം വീണ്ടും ചര്‍ച്ചയായത്.  ''ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നമ്മള്‍ ചെലവഴിക്കേണ്ടതുണ്ടോ? ഞാന്‍ കരുതുന്നത് മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി അവര്‍ (ബൈഡന്‍ ഭരണകൂടം) ശ്രമം നടത്തിയെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്'' എന്നാണ് മയാമിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഇത് തെറ്റിദ്ധാരണാജനകമാണെന്ന് വലിയ വിമർശനം ഉയർന്നിരുന്നു.

അമേരിക്കന്‍ സാമ്പത്തിക സഹായത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്നാണ് ബി.ജെ.പി. ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നല്‍കിയെന്നാണ് ബി.ജെ.പി. ആരോപിച്ചത്. ഇതിനെല്ലാം പിന്നില്‍ അമേരിക്കൻ വ്യവസായി ജോര്‍ജ് സോറോസ് ആണെന്നും ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചിരുന്നു. അതേസമയം, അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.