
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തിനിർത്തുന്ന ഒരു വലിയ ഊർജ്ജമായി സഖാവിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു സാധാരണ യുവാവിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ വിഎസിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവന ചരിത്രം കൂടിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിൽ സഖാവിന് ക്രൂരമായ പോലീസ് മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നീണ്ട കാലത്തെ ജയിൽവാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റ് വീര്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ചെയ്തത്.
1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരണത്തിന് നേതൃത്വം നൽകിയ 32 നേതാക്കളിൽ ഒരാളായിരുന്നു വിഎസ്. പ്രസ്ഥാനത്തിന്റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിൽ പതിറ്റാണ്ടുകളോളം അദ്ദേഹം വലിയ പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, വനഭൂമിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ വരുംതലമുറയ്ക്കുവേണ്ടിയുള്ളതായിരുന്നു. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ അദ്ദേഹം പുലർത്തിയ നിതാന്ത ജാഗ്രത കേരള ചരിത്രത്തിന്റെ ഭാഗമാണ്.
ഭരണഘടനാ പദവികളിൽ ഇരുന്നുകൊണ്ട് വിഎസ് കാഴ്ചവെച്ച പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ, കേരളത്തിന്റെ സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് നാടിനെ കരുത്തോടെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദഹം തന്റെ പോസ്റ്റിൽ ഓർമ്മിപ്പിച്ചു.
പ്രായം മൂലമുള്ള ശാരീരികമായ പരിമിതികളെ സ്വന്തം ഇച്ഛാശക്തി കൊണ്ടും കർമ്മശേഷി കൊണ്ടും മറികടന്ന വിഎസിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്ന് പിണറായി വിശേഷിപ്പിച്ചു. വിഎസ് ഉയർത്തിപ്പിടിച്ച വിപ്ലവകരമായ ആശയങ്ങൾക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങൾക്കും മരണമില്ലെന്നും അദ്ദേഹം കുറിച്ചു.
Content Highlights: Pinarayi Vijayan's tribute on the first death anniversary of VS Achuthanandan. revolutionary life and political legacy of the veteran leader.
Published: 21 Jul 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented