തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും അവർ മൂന്നാമതും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ യുഡിഎഫ് പ്രവർത്തകർ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ 'ടീം യുഡിഎഫ്' എന്ന നിലയിലുള്ള പ്രവർത്തനം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ വഴി വോട്ടുകൾ കൃത്യമായി ചേർക്കാനും വോട്ടർമാരെ ബൂത്തിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ദേശീയ തലത്തിലെ ബിജെപി ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന സഹായവും ഒരു ഇൻസെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അത് യുഡിഎഫിന് അനുകൂലമാകും. അതേസമയം, ശബരിമല വിഷയം ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, ബിജെപിയേക്കാൾ ശക്തമായി ഈ വിഷയത്തിൽ യുഡിഎഫ് നിലകൊണ്ടതിനാൽ ആ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് നടത്തിയ അമിതമായ പരസ്യ പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിച്ചുള്ള ബോർഡുകളും തിരിച്ചടിയുണ്ടാക്കുമെന്നും സതീശൻ വിലയിരുത്തി. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണെന്നും, 'ആരുണ്ട് ചോദിക്കാൻ' എന്ന ശൈലിയിലെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയിച്ചാൽ അത് ടീമിന്റെ വിജയമായിരിക്കുമെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കണമെന്നും, വായനയിലേക്കും ട്രക്കിംഗിലേക്കും മടങ്ങണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ആവശ്യപ്പെട്ടതനുസരിച്ച് പോകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: V.D. Satheesan Confident: UDF Poised for Sweeping Election Victory
Published: 10 Apr 2026, 08:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented