കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസും കെ. വിദ്യ ചെയ്തതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

To advertise here,

പ്രതിപക്ഷത്തിന്റെ പോരാട്ടവും പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണവും വന്നതുകൊണ്ടാണ് ഇപ്പോള്‍ വിദ്യയുടെ അറസ്റ്റ് നാടകം നടത്തിയത്. വ്യാജ രേഖ ചമച്ച എസ്.എഫ്.ഐ വനിതാ നേതാവ് രണ്ടാഴ്ച കഴിഞ്ഞിട്ടും കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പൊലീസിന് അവരുടെ കണ്ണില്‍പ്പെടാതെ ഒരാഴ്ച കൂടി നടക്കേണ്ടി വന്നേനെ. കായംകുളത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയുടെയും കണ്ണില്‍പ്പെടാതെയാണ് പൊലീസ് നടക്കുന്നത്. കേരളത്തിലെ പൊലീസിനെ വിഷമിപ്പിക്കാതെ ഇതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്നാണ് കായംകുളം കേസിലെ പ്രതിയോട് ആവശ്യപ്പെടാനുള്ളതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ ആലപ്പുഴയിലെ കെ.എസ്.യു നേതാവ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷണം നടത്തിയില്ല. അതേസമയം, ആര്‍ഷോ നല്‍കിയ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ അന്വേഷണം ആരംഭിക്കുകയും മാധ്യമ പ്രവര്‍ത്തകയെയും കെ.എസ്.യു നേതാക്കളെയും പ്രതികളാക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന ശ്രേയാംസ് കുമാറിന്റെ ഗുരുതരമായ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ പെണ്‍കുട്ടിക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷ ഉപയോഗിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്ത ആര്‍ഷോയ്ക്ക് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായാണ് സി.പി.എം സ്ഥാനക്കയറ്റം നല്‍കിയത്. അക്രമിസംഘത്തെ സംരക്ഷിച്ച് ഇനിയും അക്രമം ചെയ്യാന്‍ പ്രോത്സാഹനം നല്‍കുകയാണ് സി.പി.എം നേതാക്കള്‍. 

മാധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ വേണ്ടിയാണ് കേസെടുത്തത്. പിന്‍വാതില്‍ നിയമന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്തിനെതിരെ കേസെടുത്തത്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസിലെ പെണ്‍കുട്ടി കെ. സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? വ്യാജ വാര്‍ത്തയുണ്ടാക്കിയത് ദേശാഭിമാനിയും അത് ഏറ്റു പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുമാണ്. പച്ചക്കള്ളം പുരപ്പുറത്ത് കയറി വിളിച്ചുപറഞ്ഞ എം.വി ഗോവിന്ദനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

രണ്ട് കോഴ്സുകള്‍ ഒരേസമയം പഠിച്ചെന്ന ആരോപണത്തില്‍ കേരള വി.സിയാണ് മറുപടി പറയേണ്ടത്. ഈ വ്യക്തിയെ മെഡിക്കല്‍ സര്‍വകലാശാല വി.സിയാക്കിയപ്പോള്‍ സര്‍ക്കാരിന് ഒരു പരാതിയുമില്ലായിരുന്നു. അന്ന് ഗവര്‍ണറുമായി മുഖ്യമന്ത്രിക്ക് ഭായ് ഭായ് ബന്ധമായിരുന്നു. കേരളയുടെ ചാര്‍ജ് ഗവര്‍ണര്‍ നല്‍കിയപ്പോഴും സര്‍ക്കാരിന് പരാതിയില്ലായിരുന്നു. കലിംഗ സര്‍വകലാശാലയുടെ കാര്യം വ്യക്തമായി പറഞ്ഞപ്പോഴാണ് സി.പി.എം ചാനലില്‍ വി.സിക്കെതിരെ വാര്‍ത്ത വന്നത്. 

കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തെയാണ് കോടതിയുടെ സഹായത്തോടെ തടഞ്ഞത്. അദ്ദേഹം കേസുമായും പൂര്‍ണമായും സഹകരിക്കും. അദ്ദേഹത്തെ വീണ്ടും വീണ്ടും കേസില്‍പ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം പൊളിഞ്ഞത്. മോന്‍സന്റെ ചെമ്പോല ഒര്‍ജിനാലാണെന്ന് പറഞ്ഞ് ഒന്നാം പേജില്‍ വാര്‍ത്തകൊടുത്തത് പോലെയാണിതെന്നും സതീശന്‍ പറഞ്ഞു.