ശ്രീകണ്ഠപുരം: വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി. ബസ്സിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നും പ്രാഥമിക നി​ഗമനം. 

To advertise here,

അപകടത്തിന് പിന്നാലെ ബസ്സിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസ്സാമുദ്ദീൻ രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു പ്രശ്നം ബസ്സിനില്ലെന്നാണ് എം.വി.ഡി.യുടെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ, അപകടസമയത്ത് നിസാമുദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചതായും സംശയമുണ്ട്. ബസ് മറിഞ്ഞ അതേസമയം തന്നെ നിസാമുദീന്റെ വാട്സാപ്പിൽ സ്റ്റാറ്റസ് അപ് ലോഡായിട്ടുണ്ട്. 

എന്നാൽ, അപകടസമയത്ത് മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീന്റെ വാദം. സ്കൂളിൽ ഇട്ട സ്റ്റാറ്റസ് നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ആ സമയത്ത് അപ് ലോഡ് ആയതാകുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിസാമുദീൻ.

ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമാത്തൂർ ചിന്മയ വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കിരാത്ത് ഭാഗത്തുനിന്ന് വന്ന ബസ് വളക്കൈ സംസ്ഥാന പാതയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ടുതവണ മലക്കം മറിഞ്ഞാണ് ബസ് റോഡിലേക്ക് പതിച്ചത്. ഇതിനിടെ ബസിൽനിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയിൽപ്പെടുകയായിരുന്നു.