തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. സ്പീക്കറുടെ ഡയസിന് മുകളിലേക്ക് യുഡിഎഫ് എംഎൽഎമാർ ചാടി കയറാൻ ശ്രമിച്ചു. ഇതോടെ സ്പീക്കർ എ.എൻ.ഷംസീർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പോയി. പിന്നീട് സഭ നിർത്തിവെച്ചു. അൻവർ സാദത്ത് എംഎൽഎയാണ് ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചത്. മറ്റു എംഎൽമാരും പിന്നാലെയുണ്ടായിരുന്നു. വാച്ച് ആൻഡ് വാർഡ് തടഞ്ഞു.

To advertise here,

ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ നടപടികളോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിനിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നു. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിലാണ് എസ്‌ഐടി അന്വേഷണം ഈ രൂപത്തിലാക്കുന്നത്. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തൊരു അതിക്രമമാണ് പ്രതിപക്ഷ നടത്തുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് ചോദിച്ചു.

പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പുതിയ പദ്ധതി പാസാക്കിയ ദിവസം പ്രധാനമന്ത്രി മോദിക്കൊപ്പം ചായ കുടിക്കാൻ പോയ പ്രിയങ്ക ഗാന്ധിയുടെ അനുയായികളാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്.

ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടത്തുന്നത്. വിഷയ ദാരിദ്രമാണ് പ്രതിപക്ഷത്തിന്. ഹൈക്കോടതിയിൽനിന്ന് രണ്ട് കരണക്കുറ്റിക്കും അടിയേറ്റ് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി സ്പ്രിംക്ലറിലാണ് അടി കിട്ടിയത്. കോടതിയിൽ തോറ്റതിന് നിയമസഭയിലാണ് പ്രതിപക്ഷം അരിശം തീർക്കുന്നതെന്നും രാജേഷ് പറഞ്ഞു.