അടൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഉടന്‍ പാലക്കാട് എത്തില്ലെന്ന് വിവരം. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടൂരിലെ രാഹുലിന്റെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടക്കുകയാണ്. അടൂരിലെ വീട്ടില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്.

To advertise here,

പാലക്കാട് ജില്ലയുടെ ചുമതലയുള്ള കെപിസിസിയുടെയും ഡിസിസിയുടെയും ഭാരവാഹികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അടങ്ങിയ ശേഷം മാത്രമേ പാലക്കാട് എത്തൂവെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. കെപിസിസി നേതാക്കളെ കാണുന്നതിനായി ഇന്ന് രാഹുല്‍ തിരുവനന്തപുരത്ത് പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. 

തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കുന്നതിനായി രാഹുല്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കാണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഇത് വിലക്കുകയായിരുന്നു. കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ രാഹുലിനെതിരേ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കാണുന്നതില്‍ നിന്ന് പാര്‍ട്ടിതന്നെ ഇടപെട്ട് രാഹുലിനെ വിലക്കിയതെന്നാണ് സൂചനകള്‍. 

അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പിച്ച് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരിക എന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് പ്രസിഡന്റ് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.