കോഴിക്കോട്: അഞ്ചുവർഷത്തിനിടെ മലപ്പുറത്തു കോടികളുടെ ഹവാല പണവും സ്വർണവും പോലീസ് പിടികൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നുവെന്ന് അൻവർ ആരോപിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യം കേരളത്തിലെ മാധ്യമങ്ങളോട് പറയാത്തതെന്ന് അൻവർ ചോദിച്ചു. മറുചോദ്യമുണ്ടാവുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കൈയിലാണെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. മാതൃഭൂമിയും മനോരമയുമുൾപ്പെടുന്ന കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് പറയാത്തത്? ചോദ്യമുണ്ടാകും. വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്, സദുദ്ദേശമാണോ, ദുരുദ്ദേശമാണോ? കരിപ്പൂരിൽ ഇറങ്ങി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വർണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ, അദ്ദേഹം ഒരു സമുദായത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നത്', അൻവർ വ്യക്തമാക്കി.

'ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറഞ്ഞതുകേട്ട് എൻ്റെ മുട്ടുകാൽ വിറയ്ക്കുമെന്ന് കരുതിയെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റി. എനിക്കൊരു ബാപ്പയുണ്ട്', അൻവർ കൂട്ടിച്ചേർത്തു.

സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയിലുണ്ടായ അസ്വാരസ്യങ്ങളാണ് സി.പി.എം- ആര്‍.എസ്.എസ്. ബന്ധമെന്ന ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ദ ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്.