നിലമ്പൂര്‍: മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണമിടപാടും കൂടുതലാണെന്നും ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നുമുള്ള അഭിമുഖത്തിലെ പരാമര്‍ശം പി.ആര്‍. ഏജന്‍സി ഒപ്പിച്ച പണിയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പച്ച കള്ളമെന്ന് പി.വി. അന്‍വര്‍. പത്രം തെറ്റായിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെങ്കില്‍ അച്ചടിച്ച് വന്ന ദിവസം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെടേണ്ടതായിരുന്നു. എന്നാല്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വിവാദവും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നാടകം കളിച്ചതെന്നും അന്‍വര്‍ ആരോപിച്ചു.

To advertise here,

മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്. അല്ലാതെ ഒരു റിയാസല്ല നൂറ് റിയാസ് വന്ന്‌ ന്യായീകരിച്ചാലും കേരളത്തിലെ ജനങ്ങള്‍ യഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി മലപ്പുറത്തെ കുറിച്ച് പറഞ്ഞ, പത്രത്തില്‍ വന്ന കാര്യങ്ങള്‍ അതിന് മുമ്പ് നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതാണ്. വിവാദമായതിന് ശേഷം മുഖ്യമന്ത്രി കരിപ്പൂര്‍ വിമാനത്താവളമെന്നും കോഴിക്കോട് വിമാനത്താവളമെന്നും ഉപയോഗിച്ച് തുടങ്ങിയെന്നും അന്‍വര്‍ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് രാജ്യം മുഴുവന്‍ അറിയാന്‍ വേണ്ടിയാണ് ദ ഹിന്ദുവിന് ഡല്‍ഹിയില്‍വെച്ച് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. അതുവഴി ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങളില്‍ ഇത് ചര്‍ച്ചയാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചുവെന്നും നിലമ്പൂര്‍ എംഎല്‍എ പറഞ്ഞു.

മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ റെക്കോഡ് പുറത്തുവിടാന്‍ ദ ഹിന്ദു തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു ശക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിനൊക്കെ ശേഷിയുള്ളവര്‍ ഉണ്ട്. അവര്‍ ആര്‍എസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ പറഞ്ഞു.

'ഞാന്‍ നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം നാളെയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നിട്ട് അവര്‍ ഇന്നലെയാണ് എന്റെ അടുക്കല്‍ മൊഴിയെടുക്കാനെത്തിയത്. ഇന്നലെ വൈകീട്ട് എസ്ഐടി സംഘം ഇവിടെ വന്നു. മൊഴി തരില്ലെന്ന് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. ഈ നാടകത്തിന് നിന്നുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല' അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.