ആലുവ: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.

To advertise here,

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ പള്ളിയില്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.

2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു.

1991 മുതൽ 95 വരെ സ്‌പീക്കറായി പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. നാല് തവണ എം എൽ എയായ തങ്കച്ചന്‍ മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 

1939 ജൂലായ് 29-ന് അങ്കമാലി അകപ്പറമ്പ് പൈനാടത്ത് ഫാ. പൗലോസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ പി.പി. തങ്കച്ചന്‍ 1982-ല്‍ പെരുമ്പാവൂരില്‍നിന്ന് ആദ്യമായി എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. 1987-ലും 1991-ലും 1996-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടര്‍ച്ചയായി 20 വര്‍ഷമാണ് പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്.

1991-ല്‍ മുൂന്നാംവട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്കച്ചനെ കാത്തിരുന്നത് നിയമസഭാ സ്പീക്കര്‍ സ്ഥാനമായിരുന്നു. 1995 മേയ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1995-ല്‍ കരുണാകരന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ആന്റണി മന്ത്രിസഭയില്‍ പി.പി. തങ്കച്ചന്‍ കൃഷിമന്ത്രിയായി. 

ആ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്ന 1996 മേയ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1996 മുതല്‍ 2001 വരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥി സാജു പോളിനോട് പെരിമ്പാവൂരില്‍ പരാജയപ്പെട്ടു. 2006ല്‍ അദ്ദേഹം യു.ഡി.എഫ.് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലും അദ്ദേഹം സമുന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1977 മുതല്‍ 1989 വരെ എറണാകുളം ഡി.സി. സി. പ്രസിഡന്റായിരുന്നു. 1987-ല്‍ കെ.പി.സി.സി. സെക്രട്ടറിയായി. 2001-'04 കാലത്ത് കെ. പി.സി.സി. വൈസ് പ്രസിഡന്റായിരുന്നു. 2004-ല്‍ ഏതാനും മാസം കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. തുടര്‍ന്നാണ് യു.ഡി.എഫ് കണ്‍വീനറാകുന്നത്. വിവിധ തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1968-ല്‍ 29-ാം വയസ്സില്‍ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായി തങ്കച്ചന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. തുടര്‍ച്ചയായി 12 വര്‍ഷക്കാലം പെരുമ്പാവൂര്‍ നഗരസഭാ അധ്യക്ഷനായിരുന്നു. എന്നും പെരുമ്പാവൂരായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ബി.എ.,ബി.എല്‍. ബിരുദവും പൊതുഭരണത്തില്‍ ഡിപ്ലോമയും നേടിയ തങ്കച്ചന്‍ കുറച്ചുനാള്‍ പെരുമ്പാവൂരില്‍ വക്കീലായി പ്രാക്്ടീസ് ചെയ്തു. പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുകയായിരുന്നു.

 1977 ല്‍ അങ്കമാലി നിയോജക മണ്ഡലത്തില്‍നിന്നാണ് തങ്കച്ചന്‍ ആദ്യമായി മത്സരിച്ചത്. 1980-ല്‍ കുന്നത്തുനാട് മണ്ഡലത്തില്‍നിന്ന് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പുകളില്‍ 500 ല്‍ താഴെ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. 2011-ലും കുന്നത്തുനാടില്‍ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ മത്സരരംഗത്തുനിന്നുതന്നെ അദ്ദേഹം പിന്മാറി.

പരേതയായ ടി.വി. തങ്കമ്മയാണ് ഭാര്യ. വ്യവസായിയായ വര്‍ഗീസ് തങ്കച്ചന്‍, ഡോ. രേഖ പി. തങ്കച്ചന്‍ (മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ. രശ്മി പി. തങ്കച്ചന്‍ (ഷാര്‍ജ) എന്നിവരാണ് മക്കള്‍.  
മരുമക്കള്‍: ഡോ. സാമുവേല്‍കോശി (ഐ.എം.എ.സംസ്ഥാന പ്രസിഡന്റ്, മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ), ഡോ. തോമസ് കുര്യന്‍ (ഷാര്‍ജ), ഡെന്നിവര്‍ഗീസ്.