പാപ്പുക്കുട്ടി ഭാഗവതർ. Photo: Mathrubhumi Archives| TK Pradeepkumar
കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1912 മാര്‍ച്ച് 29നാണ് ജനനം.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്.
പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലന്‍ വേഷവുമായിരുന്നു അവതരിപ്പിച്ചത്.
പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പന്,സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന് ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. 95-ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ 'എന്റടുക്കെ വന്നടുക്കും' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..