കൽപ്പറ്റ: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴയിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി പഴയ കരാർ രേഖ. ബാങ്ക് നിയമനത്തിനായി ഉദ്യോ​ഗാർഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കരാർ. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയനാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറിലുണ്ട്. 

To advertise here,

എൻ.എം. വിജയനും വയനാട് സ്വദേശിയായ ഉദ്യോ​ഗാർഥിയുടെ പിതാവും തമ്മിലുള്ള കരാർ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല  എന്നീ പ്രദേശത്തെ സർവീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്നാണ് രേഖയിൽ പറയുന്നത്. ഐ.സി. ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്. 

എന്നാല്‍, പുറത്ത് വന്ന കരാര്‍ രേഖ വ്യാജമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ. പറഞ്ഞു. "താൻ ഒരു വ്യാജരേഖ കണ്ടു. ഏതോ ഒരു പീറ്റർ മാഷ്. പീറ്റർ മാഷും എൻ.എം. വിജയനുമായി രേഖയുണ്ടാക്കുമ്പോൾ തന്നോടൊന്ന് ചോദിക്കണ്ടേ. 2019-ല്‍ തന്നെ ഈ വിഷയം കെ.പി.സി.സി. പരിശോധിച്ച് വ്യാജരേഖ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. തനിക്ക് ശത്രൂക്കള്‍ കൂടുതലാണ്". ആറ് വര്‍ഷമായി തന്നെ വേട്ടയാടുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനേയും മകൻ ജിജേഷിനേയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.