തിരുവനന്തപുരം: കുഭമേളയിലെ വൈറൽ പെൺകുട്ടിയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും വിവാഹതിരായത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി  ഫർമാൻ ജീവിതസഖിയാക്കി. കേരളം ഇഷ്ടപ്പെട്ടുവെന്നും ഇവിടെ കുറച്ചുനാൾ കഴിയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ പെൺകുട്ടിയും മഹാരാഷ്ട്രാ സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസക്കാലമായി പ്രണയത്തിലാണെന്ന് ഫർമാൻ പറയുന്നു. 'സിനിമാ സെറ്റിൽ വെച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ആറു മാസമായി പ്രണയത്തിലാണ്. ആറു മാസത്തെ പ്രണയം 60 വർഷം പോലെയാണ് തോന്നിയത്.' ഫർമാൻ പറയുന്നു.

ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഇരുവരും കേരളത്തിൽ എത്തിയത്. 'കേരളം ചുറ്റിക്കറങ്ങാൻ ഇറങ്ങിയപ്പോൾ അമ്പലം കണ്ട് ഇഷ്ടപ്പെട്ടു. ഇവിടെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്പല കമ്മിറ്റി അനുവാദം തന്നു. കേരളം സുന്ദരമാണ്, സുരക്ഷിതമാണ്.. കുറച്ച് നാൾ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നു.' എന്നാൽ, തന്റെ പിതാവിന് ഈ ബന്ധം ഇപ്പോഴും പ്രശ്‌നമാണെന്നും ഫർമാൻ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി എന്നിവർ സാക്ഷികളായി.