കാസര്‍കോട്: രാജീവിഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 

To advertise here,

ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആര്‍ എസ് എസിലേക്ക് എത്തിയത്. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക കോളേജ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആരാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും ആരാണ് ഇത് ഉപയോഗിച്ചതെന്നും കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. ഇക്കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ ഐ എയും കസ്റ്റംസും.  

അന്വേഷണം നടക്കുന്നതിനിടെ പുതിയ പല ആളുകളും അന്വേഷണത്തിന്റെ ഭാഗമാവുകയാണ്. അന്വേഷണത്തിനിടെ പല പുതിയ കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണംപൂര്‍ത്തിയാക്കി എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Minister V Muraleedharan against CPIM on RGCB Controversy