തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായി എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ. ഹാരിസ് ചിറക്കൽ. ഉപകരണം കാണാതായതല്ല. പരിചയക്കുറവു മൂലം മാറ്റിവെച്ചതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ഹാരിസ് ചിറക്കൽ പറഞ്ഞു. 

To advertise here,

എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ടെന്നും സമിതി എന്താണ് അന്വേഷിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണം കാണാതായതല്ല, പരിശീലനം കിട്ടാത്തതിനാൽ ഉപകരണം ഉപയോഗിക്കാത്തതെന്നും ഡോ. ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു. 

'ഞാൻ ചുമതലയേറ്റെടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഡോക്ടർ ആണ് ആ ഉപകരണം വരുത്തിച്ചത്. അദ്ദേഹത്തിന് അത് ഉപയോഗിക്കുന്നതിൽ പരിചയം ഉള്ളതുകൊണ്ടാണ് വരുത്തിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള വിദഗ്ധനൊപ്പം ചേർന്ന് ഒരു രോഗിയെ ആ ഉപകരണം കൊണ്ട് ചികിത്സിച്ചു. എന്നാൽ ശസ്ത്രക്രിയ ഭയങ്കരമായ സങ്കീർണതയിലേക്ക് നീങ്ങി. ആ ഉപകരണംവെച്ച് ശസ്ത്രക്രിയ ചെയ്യാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. അത് കാണാതായതല്ല, മാറ്റിവെച്ചിരിക്കുകയാണ്. അന്വേഷണ കമ്മിഷനോട് അന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ആറ് ഡോക്ടർമാർ ആർക്കും ഇത് ഉപയോഗിച്ച് പരിചയമില്ല. അങ്ങനെ പരിചയമില്ലാത്ത ഉപകരണം വെച്ച് ശസ്ത്രക്രിയ ചെയ്ത് രോഗികൾക്ക് എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്'  - ഡോ. ഹാരിസ് ചിറക്കൽ.

20 ലക്ഷം രൂപയുടെ ഉപകരണം കാണാതായി എന്ന് റിപ്പോർട്ടിൽ ഉണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.