തിരുവനന്തപുരം: കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടിയെന്ന രീതിയിൽ മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎംആർ.എൽ എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഈ വിഷയത്തിൽ ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടിയെന്ന രീതിയിൽ മറുപടി പറയേണ്ടതില്ല. ഞങ്ങളിതിലിടപ്പെട്ടത് ഒരേ ഒരു കാര്യത്തിനാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ അന്നും ഇന്നും നാളെയും ഞങ്ങൾ ഫലപ്രദമായി പ്രതിരോധിക്കും.- എംവി ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്‌ഐഒ കേസ് മാർക്സിസ്റ്റുകാരും ബിജെപിക്കാരും കൂടി ഒതുക്കിയെന്നാണ് മാധ്യമങ്ങളെല്ലാം പറഞ്ഞുകൊണ്ടിരുന്നത് . അന്ന് അതേ പ്രചാരണം നടത്തിയവർ ഇത് തുടങ്ങിയതിന്റെ വാർത്തകൾ വീണ്ടും കൊടുക്കുന്നു. കേസ് തീരുന്നില്ല, കേസ് മുഖ്യമന്ത്രിയിലേക്കെത്തുന്നുവെന്നാണ് വീണ്ടും പറയുന്നത്- അദ്ദേഹം കൂട്ടിചേർത്തു

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീണ എസ്.എഫ്.ഐ.ഒയ്ക്ക് മുമ്പിൽ ഹാജരായത്. എട്ടുമാസമാണ് അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നൽകിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങൾക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

മാസപ്പടിക്കേസിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താൻ ഐടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവർ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല.