ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ 'ഫെനി' ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

To advertise here,

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി. 

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.