കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ്റെ കൊമ്പില്‍നിന്ന് പുലര്‍ച്ചെ മാങ്ങ ശേഖരിച്ചവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

To advertise here,

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിൻ്റെ പരിക്കാണ് ഗുരുതരം. 

ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തുകയായിരുന്നു. അപകടമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.