തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കേരളത്തില്‍ എത്തിച്ചത് 41.4 കോടിയാണെന്ന് കേരളപോലീസ് തെളിവുകളും രേഖകളുംസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും ഇഡി അന്വേഷിച്ചത് കൊടകരയിലെ മൂന്നരക്കോടിയുടെ കവര്‍ച്ചമാത്രം. കാര്യങ്ങള്‍ നിസ്സാരവത്കരിച്ച് ലോക്കല്‍ പോലീസ് തലത്തിലേക്ക് ഇഡിയുടെ അന്വേഷണം മാറിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

To advertise here,

കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി അടക്കം കുഴല്‍പ്പണമായി 41.4 കോടി രൂപ എത്തിച്ചെന്നാണ് രേഖാമൂലം കേരള പോലീസ് മേധാവി 2022 ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇഡി., ആദായനികുതി വകുപ്പ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്ക് റിപ്പോര്‍ട്ടയച്ചത്. 2021 മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ അഞ്ചുവരെ േകരളത്തിലേക്ക് 41.4 കോടി എത്തിച്ച് വിതരണം ചെയ്തതിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊടകരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ 2021 ഏപ്രില്‍ മൂന്നിനാണ് മൂന്നരക്കോടി കവര്‍ന്നത്.

പോലീസ് കണ്ടെത്തിയത് ഹവാലാ ഇടപാടും ബിജെപി നേതാക്കളുടെ ബന്ധവും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കേരള പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹവാലാ പണമിടപാടും ഇതില്‍ ബിജെപി നേതാക്കളുടെ ബന്ധം ഉറപ്പിച്ച രേഖകളും. എന്നാല്‍, േകന്ദ്ര ഏജന്‍സിയായ ഇഡി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല.

കേരള പോലീസിന്റെ കുറ്റപത്രത്തില്‍ ഏഴാംസാക്ഷി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. 145-ാം സാക്ഷി സുരേന്ദ്രന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണനും. രണ്ടാംസാക്ഷിയായ ധര്‍മരാജന്‍ ഹവാലാ ഏജന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് കുറ്റപത്രത്തിന്റെ ആദ്യപേജിലുണ്ട്. സുരേന്ദ്രന്റെ അറിേവാടെയാണ് ധര്‍മരാജന്‍ പാര്‍ട്ടി പ്രചാരണത്തിനായി കര്‍ണാടകയില്‍നിന്ന് പണമെത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

കുറ്റപത്രത്തില്‍ പറയുന്നത്: ബിജെപിയുടെ സംസ്ഥാന കോഡിനേറ്റിങ് സെക്രട്ടറിയും എട്ടാം സാക്ഷിയുമായ എം. ഗണേശ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും ഒന്‍പതാം സാക്ഷിയുമായ ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജന്‍ ബെംഗളൂരുവില്‍നിന്ന് ഹവാലാ പണം എത്തിച്ചത്. കോഴിക്കോട്ടുള്ള ഹവാലാ ഏജന്റുമാര്‍ മുഖേന 23 കോടിയാണ് എത്തിയത്.

ധര്‍മരാജന്റെ േഫാണ്‍വിളികളുടെ പട്ടികയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കെ. സുരേന്ദ്രന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണനുമായി പത്തുതവണയായി 512 സെക്കന്‍ഡ് സംസാരിച്ചു. ഗിരീശന്‍ നായരുമായി രണ്ടുതവണ എട്ടു സെക്കന്‍ഡ്. തൃശ്ശൂര്‍ ജില്ലാ ട്രഷററായ സുജയ് സേനനുമായി 15 തവണ 485 സെക്കന്‍ഡും ഫോണില്‍ സംസാരം നീണ്ടു. ആലപ്പുഴ ജില്ലാ സെക്രട്ടറിയായ ഗോപാലകൃഷ്ണന്‍ കര്‍ത്തയെ ഒന്‍പതുതവണ വിളിച്ചു. സംസാരിച്ചത് 356 െസക്കന്‍ഡ്.

ധര്‍മരാജന് മറ്റൊരു ഫോണില്‍നിന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവര്‍ ലിബീഷുമായി ആറുതവണയായി 361 സെക്കന്‍ഡ് സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ചാണ് കേരള പോലീസ് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇതൊന്നും പരിഗണിച്ചില്ല.