തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ മൂന്നാഴ്ചയായി തുടരുന്ന സമരം പിന്‍വലിച്ചു.ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലുമായി  നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീര്‍ക്കാനാണ് ഒത്തുതീര്‍പ്പായത്. എന്നാല്‍, വിതരണക്കാരുടെ സമരം തീര്‍ന്നാലും പ്രതിസന്ധി തീരില്ല. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടയുടമകളുടെ സമരം ആരംഭിക്കും. കടകള്‍ അടച്ചിടുന്നതിനാല്‍ പുതിയ സ്റ്റോക്ക് എത്തിക്കാനും സാധിക്കാതെ വരും. 

To advertise here,

ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം നടത്തിയിരുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാതില്‍പ്പടി വിതരണക്കാര്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം നടത്തുന്നത്. ആദ്യം ഒരു തവണ ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.

തുടര്‍ന്ന് ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഭാഗികമായി കുടിശ്ശിക കൊടുത്തിതീര്‍ക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. ഭക്ഷ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ഒക്ടോബറിലെ മുഴുവന്‍ കുടിശികയും നവംബറിലെ 60 ശതമാനം കുടിശികയും കൊടുക്കാനാണ് തീരുമാനം.

ജനുവരി ഒന്നു മുതലായിരുന്നു സമരം തുടങ്ങിയത്. സമരം മൂലം റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയിരുന്നില്ല. തിങ്കളാഴ്ച്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് സമരം തുടങ്ങുമ്പോള്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. കടയടക്കുന്നതിനാല്‍ വിതരണക്കാര്‍ക്ക് പുതിയ സ്റ്റോക്കുകള്‍ കടകളിലേക്ക് എത്തിക്കാന്‍ കഴിയാതെ വരും. സമരം പിന്‍വലിച്ചിട്ടും റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ ലഭിക്കാന്‍ തടസം നിലനില്‍ക്കും.