കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് ഓഫീസര്‍മാരില്‍ 59 ശതമാനം പേര്‍ക്കും സുഖനിദ്ര അന്യം. 63 ശതമാനം പേരും ഉറങ്ങുന്നത് നാലുമുതല്‍ ആറുമണിക്കൂര്‍വരെമാത്രം. ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ ദിവസവും ഉറങ്ങാന്‍ പറ്റുന്നവര്‍ 26 ശതമാനം. പത്തുശതമാനം പേര്‍ നാലുമണിക്കൂറില്‍ കുറവ് ഉറക്കമുള്ളവര്‍. സോഷ്യല്‍ പോലീസ് ഡിവിഷന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ജോലിസമ്മര്‍ദത്തിന്റെ കാരണംതേടി നടത്തിയ സര്‍വേയില്‍ ജോലി, കുടുംബജീവിതം, ആരോഗ്യം എന്നിങ്ങനെയുള്ള വിവരമാണ് ശേഖരിച്ചത്. 48 ശതമാനം പേര്‍ ഓര്‍മ്മക്കുറവുപോലുള്ള പ്രശ്‌നം നേരിടുന്നുണ്ടെന്നും 47 ശതമാനം പെട്ടെന്ന് ദേഷ്യവും പ്രകോപനവുമുള്ളവരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

To advertise here,

തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി.കെ. റഹീമുദ്ദിനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവിവരെയുള്ള 9242 പേര്‍ സര്‍വേയില്‍ പങ്കാളികളായി.

പ്രശ്‌നപരിഹാരം തേടണം

''പോലീസുകാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധിത അവധി നല്‍കണം. സ്റ്റേഷനുസമീപം കായികവിനോദത്തിനുള്ള സൗകര്യമൊരുക്കണം. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ അവസരം വേണം. മാനസിക സമ്മര്‍ദമുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കണം.'' - ജേക്കബ് പുന്നൂസ്, മുന്‍ ഡിജിപി.