കായംകുളം എന്‍ടിപിസി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ അടച്ച് പൂട്ടല്‍ ഒഴുവാക്കുന്നതില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. സ്‌കൂളിന്റെ ചെലവുകള്‍ക്ക് പണം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അറിയാന്‍ താത്പര്യം ഉണ്ടെന്ന് ജസ്റ്റിസ്മാരായ അബ്ദുള്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

To advertise here,

ഈ അധ്യയന വര്‍ഷം മുതല്‍ കായംകുളം ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയം അടച്ച് പൂട്ടാന്‍ എന്‍ടിപിസി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ളാസിലേക്ക് പുതുതായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും, നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും കേന്ദ്രീയ വിദ്യാലയ സംഘടന്‍ തീരുമാനിച്ചിരുന്നു. രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിന് എതിരെയാണ് എന്‍ടിപിസി സുപ്രീം കോടതിയെ സമീപിച്ചത്. 2015 മുതല്‍ കായംകുളം പ്ലാന്റില്‍ നിന്ന് ഊര്‍ജ്ജ ഉത്പാദമില്ലെന്ന് എന്‍ടിപിസിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അമന്‍ ലേഖി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്‌ളാന്റ് അടച്ച് പൂട്ടലിന്റെ വക്കല്‍ ആണ്. ഇനി പുനരുജീവിപ്പിക്കാന്‍ സാധ്യത ഇല്ല. നിലവില്‍ എന്‍ടിപിസി ജീവനക്കാര്‍ കുറവാണ്. അതിനാല്‍ സ്‌കൂളിന്റെ ചെലവുകള്‍ക്ക് പണം അനുവദിക്കാന്‍ കഴിയില്ലെന്നും അമന്‍ ലേഖി വാദിച്ചു.

എന്നാല്‍ സംയുകത യോഗത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാനുള്ള സഹായം നല്‍കാമെന്ന തീരുമാനമാണ് എന്‍ടിപിസി സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു ചൂണ്ടിക്കാട്ടി. എന്‍ടിപിസിയുടെ അധികാര പരിധിയില്‍ നിന്ന് സ്‌കൂളിനെ സിവിലിയന്‍ വിഭാഗത്തിന്റെ സ്‌കൂളായി കായംകുളം കേന്ദ്രീയ വിദ്യാലയത്തിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് എന്‍ടിപിസിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും, രമേശ് ചെന്നിത്തലയ്ക്കും, കേന്ദ്രീയ വിദ്യാലയ സംഘടനും നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. വിധി നടപ്പിലാക്കാത്തതിന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രവേശന നടപടികള്‍ക്ക് നേരിട്ട് സ്റ്റേ ഇല്ലെങ്കിലും, കോടതി അലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്തതിനാല്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്ളാസ്സിലേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ല.