കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ സന്ദേശം എന്ന കാര്യം കാന്തപുരം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം മഹത്തായ മാനവികത ഉയര്‍ത്തിപ്പിടിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദന്‍ പറഞ്ഞു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. 

To advertise here,

നിമിഷപ്രിയയുടെ കാര്യത്തില്‍ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്ന് പറഞ്ഞ ഗോവിന്ദന്‍, അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കാന്തപുരത്തിന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതായുള്ള അറിയിപ്പ് വന്നത്. ബുധനാഴ്ചയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.

യെമെന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലാണ് സംഭവം. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.