മലയാലപ്പുഴ: അച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് മുന്നിലേക്ക്, നല്ലപാതിയെ കാത്തിരുന്ന മഞ്ജുഷയ്ക്ക് മുന്നിലേക്ക് ഇനി ഒരിക്കലും കയറി വരാത്ത വഴികളിലൂടെ ജീവനറ്റ് നവീന്‍ എത്തി. ഇങ്ങനെയൊരു മടങ്ങിവരവിനായിരുന്നില്ല ആ നാടും വീടും കാത്തിരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ, സ്വസ്ഥതയോടെ നാട്ടിലേക്ക് മടങ്ങിവരേണ്ടിയിരുന്നിടത്തേക്ക് വെള്ളപുതച്ച് നവീനെ കൊണ്ടുവന്നപ്പോള്‍ നാടും നാട്ടുകാരും ഉള്ളുലഞ്ഞ് കരഞ്ഞു. മണിക്കൂറുകളായി അടക്കിപ്പിടിച്ച കരച്ചിലുകള്‍ കണ്ണീരായി ഒഴുകി. 

To advertise here,

ഇന്ന് രാവിലെ 11.30 ഓടെയാണ് നവീന്‍ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. രാവിലെ മുതല്‍ കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്ന നവീനെ സ്വീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ മാലയും ബൊക്കെയുമെല്ലാം കഴിഞ്ഞദിവസം തന്നെ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ നവീന്റെ മൃതദേഹം സ്വീകരിക്കാനായിരുന്നു കളക്ടറേറ്റിന്റേയും സഹപ്രവര്‍ത്തകരുടേയും നിയോഗം. 

കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. രാവിലെ മുതല്‍ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. 

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍, നവീന്റെ സഹോദരന്‍ അഡ്വ. കെ. പ്രവീണ്‍ ബാബു, ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.