കൊച്ചി: പി.വി. അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ചര്‍ച്ച നടക്കാന്‍ മാത്രമുള്ള സന്നദ്ധത പി.വി. അന്‍വര്‍ പ്രകടിപ്പിച്ചിട്ടില്ല. അന്‍വറിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ. സുധാകരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

സ്വന്തം രാഷ്ട്രീയം തീരുമാനിക്കാനുള്ള അവകാശം അന്‍വറിനുണ്ട്. അതനുസരിച്ച് അദ്ദേഹം മറ്റൊരു വഴിയിലേക്ക് പോകുന്നു. ഏത് രാഷ്ട്രീയവും സ്വീകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിന് അദ്ദേഹത്തെ വിമര്‍ശിക്കേണ്ട കാര്യമില്ല. -സുധാകരന്‍ പറഞ്ഞു. 

'അന്‍വറിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരുപാട് പ്രതിസന്ധികള്‍ കടന്നുവന്ന രാഷ്ട്രീയ നായകനാണ് അന്‍വര്‍. പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാന്‍ ആളുകളുണ്ടാകും. ഒന്നിച്ചിരുന്ന് സംസാരിച്ച് അതില്‍ തീരുമാനമുണ്ടാക്കും.'

'കോണ്‍ഗ്രസ് ഒരിക്കലും അന്‍വറിനെതിരല്ല. അന്‍വര്‍ ഇങ്ങോട്ട് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹവും അങ്ങനെയൊരു നിര്‍ബന്ധബുദ്ധി കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞാല്‍ ബാക്കിയുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പ്രതികരിക്കും.'

'കോണ്‍ഗ്രസുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടില്ല. ഫോണിലൊക്കെ സംസാരിച്ചതല്ലാതെ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്താന്‍ മാത്രമുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച കോണ്‍ഗ്രസിന് മുന്നില്‍ വന്നിട്ടില്ല. വരാത്തതുകൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമില്ല.' -കെ. സുധാകരന്‍ പറഞ്ഞു.