തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പി.ആര്‍.ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായെന്ന പത്രത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്‍ തെറ്റായ പരാമര്‍ശം ചേര്‍ത്തതില്‍ ഖേദം പ്രകടിപ്പിച്ച ഹിന്ദുവിന്റെ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

സ്വര്‍ണക്കടത്ത്-ഹവാല പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേരില്‍ ദ ഹിന്ദുവില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച ദ ഹിന്ദു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പി.ആര്‍.ഏജന്‍സിയാണ് ഇത്തരത്തിലുള്ള പരാമര്‍ശം അഭിമുഖത്തില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും വിശദീകരണം നല്‍കിയിരുന്നു. 

പി.ആര്‍.ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ച് അറിവില്ലാ എന്ന ഒഴുക്കന്‍ തരത്തിലുള്ള മറുപടിയാണ് മുഖ്യമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വിശീദരിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വൈരുദ്ധ്യത്തോടെയുള്ള പ്രതികരണം. 

തെറ്റ് തിരുത്തിയ ദ ഹിന്ദുവിന്റെ നടപടിയെ വാനോളം പുകഴ്ത്തിയ എം.വി.ഗോവിന്ദന്‍ പക്ഷേ പി.ആര്‍.ഏജന്‍സി ഇടപെട്ടെന്ന വിശദീകരണത്തെ പൂര്‍ണ്ണമായും തള്ളുകയുണ്ടായി. ഇത് വൈരുദ്ധ്യമല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈരുദ്ധ്യമൊക്കെയുണ്ടാകും ശാസ്ത്രീയപരമായി അതാണ് ശരിയെന്നും ഗോവിന്ദന്‍ മറുപടി നല്‍കി.

'ഇത്തരമൊരു പരാമര്‍ശം ആരാണ് ഉള്‍പ്പെടുത്തിയത് എന്നല്ല ഞങ്ങളുടെ മുമ്പിലുള്ള ചോദ്യം. പിണറായി വിജയന്റെ അഭിമുഖത്തില്‍ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല. ഇതാണ് കാര്യം. അതിലവര്‍ ഖേദം പ്രകടിപ്പിച്ചു. പി.ആറിന്റെ ഭാഗമായിട്ടാണ് ഞങ്ങളങ്ങനെ കൊടുത്തതെന്ന് അവര്‍ പറഞ്ഞതില്‍ ശരിയില്ല. കാരണം ഞങ്ങള്‍ക്ക് പി.ആറില്ല. അത് എന്താണെന്ന് പരിശോധിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. എല്ലാം അവിടെ അവസാനിച്ചു'ഗോവിന്ദന്‍ പറഞ്ഞു.