തൃശ്ശൂർ: ജയിൽച്ചാട്ടത്തെത്തുടർന്ന് തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചട്ടം പഠിക്കുന്ന തിരക്കിൽ. ജൂലായ് 25-ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടർന്ന് സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക്‌ മാറ്റിയിരുന്നു. ഇവിടെയെത്തിയ ഇയാളെ അധികൃതർ ജയിൽച്ചട്ടങ്ങൾ പഠിപ്പിക്കുകയാണെന്നാണ് അറിയുന്നത്.

To advertise here,

ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. നേരത്തെ ഷേവിങ്‌ അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോൾ പറയുന്നത്.

അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തുടക്കത്തിൽത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്. കണ്ണൂരിൽ അതീവസുരക്ഷയുള്ള ജയിലിൽ 10-ാം നമ്പർ ബ്ലോക്കിൽനിന്നാണ് 25-ന് പുലർച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് തളാപ്പിലെ കിണറ്റിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്.