കോഴിക്കോട്: പാളയം പച്ചക്കറി മൊത്തവ്യാപാരകേന്ദ്രത്തില്‍ ഒക്ടോബര്‍ 10-ന് ഒരു കിലോഗ്രാം മുരിങ്ങയുടെ വില 62 രൂപ. എന്നാല്‍, ബുധനാഴ്ച അഞ്ചിരട്ടി ഉയര്‍ന്ന് 320 രൂപയായി. തക്കാളിക്ക് നവംബര്‍ 25-ന് വില 28 രൂപയായിരുന്നു. ബുധനാഴ്ചത്തെ മൊത്തവില 44 രൂപ -കിലോയ്ക്ക് 16 രൂപ കൂടി. 

To advertise here,

കാരറ്റ്, ബീറ്റ്‌റൂട്ട്, കേബേജ്, കോവക്ക, വെള്ളരി, എളവന്‍, കക്കിരി, കറിവേപ്പില, വഴുതന ഇങ്ങനെ നിത്യോപയോഗ പച്ചക്കറികള്‍ക്കെല്ലാം വിലയേറി. മൊത്തവിപണിയിലെ വിലയാണ് മുകളില്‍ പറഞ്ഞതെങ്കില്‍ ചില്ലറമാര്‍ക്കറ്റില്‍ എത്തുമ്പോള്‍ നാലുരൂപയിലധികം കിലോയ്ക്ക് വില വര്‍ധിച്ചേക്കാം.

കാരണങ്ങള്‍ പലതാണ് വ്യാപാരികള്‍ പറയുന്നത്. മണ്ഡലകാലത്ത് പൊതുവേ ആവശ്യക്കാര്‍ ദക്ഷിണേന്ത്യയില്‍ ഏറും. അതുകൊണ്ടുതന്നെ വിതരണത്തില്‍ കുറവുണ്ടാവും.

കുറച്ചുദിവസമായി ന്യൂനമര്‍ദത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ രൂപപ്പെട്ട ഫെയ്ഞ്ചല്‍ ചുഴലിയും കനത്തമഴയും കൃഷിനാശത്തിനിടയാക്കിയെന്നതാണ് മറ്റൊരു കാരണം.

ബുധനാഴ്ച പാളയം മാര്‍ക്കറ്റിലെ മൊത്തവില

മുരിങ്ങ 320
തക്കാളി 44
കറിവേപ്പില 50
ബീറ്റ്‌റൂട്ട് 68
കേബേജ് 25
മത്തന്‍ 13
എളവന്‍ 10
വെള്ളരി 09
കക്കിരി 21
വഴുതന 20
വെണ്ട 36
കാരറ്റ് 59
മുളക് 27
പയര്‍ 42
ചെറിയ ഉള്ളി 47
കയ്പ 30