കൊച്ചി: കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മൃദം​ഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. 

To advertise here,

മൃദം​ഗവിഷൻ ഡയറക്ടർ നി​ഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കിതരേയാണ് കേസ്. അതേസമയം  സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതിചേർത്തേക്കും. നൃത്താധ്യാപകർ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരേ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം. 

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകർ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ​ഗിന്നസ് റെക്കോ‍ഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയിൽ സംഘാടകർ റെക്കോഡ് വേദിയിൽ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തിൽ പങ്കെടുത്തവർക്ക് ​ഗിന്നസ് റെക്കോ‍ഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

അതേസമയം നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പരിപാടിയുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും. കൂടാതെ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കുമെന്നാണ് വിവരം.