
13 നഗരസഭകളും കൊച്ചി കോര്‍പ്പറേഷനുമുള്ള എറണാകുളം ജില്ലയാണ് താത്കാലിക നിയമനങ്ങളില്‍ മുന്നില്‍-1440 പേര്‍. കോര്‍പ്പറേഷന്റെമാത്രം കണക്കെടുത്താല്‍ മേയറുടെ കത്തിനെത്തുടര്‍ന്ന് വിവാദത്തിലായ തിരുവനനന്തപുരം ബഹുദൂരം മുന്നിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയെടുത്ത കണ്ടിജന്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 1117 പേര്‍. കൊച്ചി കോര്‍പ്പറേഷനാണ് രണ്ടാമത് -686 പേര്‍. മാലിന്യസംസ്‌കരണ മേഖലയില്‍ മാത്രം കോര്‍പ്പറേഷന്‍ നേരിട്ട് എടുത്ത താത്കാലിക ജീവനക്കാര്‍ 400 പേരുണ്ട്.
എംപ്ലോയ്മെന്റ് വഴി വട്ടപ്പൂജ്യം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നു കേട്ടിട്ടുപോലുമില്ലാത്ത മട്ടിലാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കാര്യങ്ങള്‍. 356 കരാര്‍ തൊഴിലാളികളെ കോര്‍പ്പറേഷന്‍ നിയമിച്ചു. എല്ലാം നേരിട്ട്. ഒന്നുപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നടത്തിയില്ല. ശുചീകരണവിഭാഗത്തില്‍ 260, വൈദ്യുതി-60, കോര്‍പ്പറേഷന്‍തലം-60 എന്നിങ്ങനെയായിരുന്നു നിയമനങ്ങള്‍. കോര്‍പ്പറേഷനില്‍ സ്ഥിരം ജീവനക്കാരെക്കാള്‍ കൂടുതലാണ് കരാര്‍ തൊഴിലാളികളെന്ന പ്രത്യേകതയുമുണ്ട്.
'തത്കാലം' സ്ഥിരമാണ്
പല തസ്തികകളിലും താത്കാലിക നിയമനമാണെങ്കിലും പതിയെ സ്ഥിരമാക്കും. കൊല്ലം കൊട്ടാരക്കര നഗരസഭയില്‍ ഇങ്ങനെ 11 പേരെ സ്ഥിരപ്പെടുത്തിയിരുന്നു. ഭരണം കുത്തകയായ ചിലയിടങ്ങളില്‍ താത്കാലികക്കാരുടേത് സ്ഥിരംതൊഴില്‍ പോലെയാണ്. വര്‍ഷങ്ങളോളം ആ പദവിയില്‍തന്നെയുണ്ടാകും.
ആലപ്പുഴ ചേര്‍ത്തലയില്‍ 15 വര്‍ഷത്തോളമായി തുടരുന്ന കരാര്‍ ജീവനക്കാര്‍വരെയുണ്ട്. തൃശ്ശൂര്‍ വടക്കാഞ്ചേരി, പഞ്ചായത്തായിരിക്കുമ്പോള്‍ താത്കാലികമായി നിയമിച്ചവര്‍ നഗരസഭയായപ്പോഴും തുടരുന്നു.
കരാര്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുവഴിയെന്ന് സര്‍ക്കാര്‍: നിയമനങ്ങള്‍ സ്വയം നടത്തി നഗരസഭ
തിരുവനന്തപുരം: കരാര്‍നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുവഴി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒഴികെയുള്ളയിടങ്ങളില്‍ ഇപ്പോഴും 'നിയമനസ്വയംഭരണം'. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനക്കത്ത് വിവാദമായതോടെ ഈ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നടത്തുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു.
എല്ലായിടത്തും നിയമനം ഇങ്ങനെയാക്കുന്നതിന് കൂടുതല്‍ കൂടിയാലോചന വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടെടുക്കാത്തതാണ് സുതാര്യമല്ലാത്ത കരാര്‍നിയമനങ്ങള്‍ തുടരാന്‍കാരണം. മറ്റുവകുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ കരാര്‍നിയമനങ്ങളും തദ്ദേശസ്ഥാപനങ്ങളിലാണ്. 1200 തദ്ദേശസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമപ്പഞ്ചായത്തുകളില്‍ ഓരോന്നിലും കുറഞ്ഞത് അഞ്ചുപേരെങ്കിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട്. വലിയ പഞ്ചായത്തുകളില്‍ എണ്ണംകൂടും. ഒരിക്കല്‍ ജോലിക്കു കയറുന്നവരെ കരാര്‍ പുതുക്കിനല്‍കി തുടരാന്‍ അനുവദിക്കുന്നതാണ് നിലവിലെരീതി. സ്വാഭാവികമായും ഭരണസമിതിയുടെ രാഷ്ട്രീയതാത്പര്യത്തിന് അനുസൃതമാകും നിയമനങ്ങളും.
കാലാകാലങ്ങളില്‍ ആവശ്യാനുസരണം നിയമനംനടത്തുകയാണ് പതിവ്. നഗരസഭകളില്‍ പി.എസ്.സി. വഴി നിയമനംനടത്തുംവരെ കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനത്തിന് സര്‍ക്കാര്‍ അനുമതിനല്‍കിയിട്ടുണ്ട്. പി.എസ്.സി. വഴിയുള്ളതിനെക്കാള്‍ അധികംജീവനക്കാരെ നിയമിക്കാന്‍ പ്രത്യേകാനുമതിയുംവേണം. ഇതൊന്നും പാലിക്കാതെയാണ് മിക്കയിടത്തും കരാര്‍നിയമനങ്ങള്‍.
നിയമനങ്ങള്‍ ഇങ്ങനെ
നഗരസഭകളില്‍ ആരോഗ്യം, റവന്യൂ വിഭാഗങ്ങളിലാണ് കരാര്‍ നിയമനങ്ങളേറെയും. തൊഴിലുറപ്പ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് ഗ്രാമപ്പഞ്ചായത്തുകളിലെ കരാര്‍നിയമനം.
അന്നുപറഞ്ഞത്
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നേരിട്ടു താത്കാലികനിയമനങ്ങള്‍ നടത്തുന്നതായി പരാതിയുണ്ടെന്ന് കഴിഞ്ഞസര്‍ക്കാരിലെ തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ 2018-ല്‍ നിയമസഭയെ അറിയിച്ചിരുന്നു.
അവരെ ഒഴിവാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. നേരിട്ടുള്ള നിയമനം റദ്ദാക്കിയ 22 സ്ഥാപനങ്ങളുടെ പട്ടികയുംനല്‍കി. ഇതില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളുമുണ്ട്.
Content Highlights: councillors,corporation, contract workers, employment exchange, government rule
Published: 09 Nov 2022, 09:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented